ബഹുദൈവവിശ്വാസികളില്‍ നിന്ന് ആരുമായി നിങ്ങള്‍ കരാറില്‍ ഏര്‍പെട്ടിട്ടുണ്ടോ അവരോട് അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും ഭാഗത്ത് നിന്നുള്ള ബാധ്യത ഒഴിഞ്ഞതായി ഇതാ പ്രഖ്യാപിക്കുന്നു.
അതിനാല്‍ (ബഹുദൈവവിശ്വാസികളേ,) നിങ്ങള്‍ നാലുമാസക്കാലം ഭൂമിയില്‍ യഥേഷ്ടം സഞ്ചരിച്ച് കൊള്ളുക.(1) നിങ്ങള്‍ക്ക് അല്ലാഹുവിനെ തോല്പിക്കാനാവില്ലെന്നും, സത്യനിഷേധികള്‍ക്കു അല്ലാഹു അപമാനം വരുത്തുന്നതാണെന്നും നിങ്ങള്‍ അറിഞ്ഞിരിക്കുകയും ചെയ്യുക.
1) ഗൂഢാലോചനകളും കരാര്‍ ലംഘനങ്ങളും പതിവാക്കിയിരുന്ന സത്യനിഷേധികളുടെ കാര്യത്തിലുള്ള ഒരു പൊതുവിളംബരമാണിത്. നാലു മാസക്കാലത്തോളം മുസ്ലിംകള് യാതൊരാക്രമണവും നടത്തുകയില്ലെന്നും, അതു കഴിഞ്ഞാല്‍ സത്യസന്ധരായ സഖ്യകക്ഷികള്‍ ഒഴിച്ച് മറ്റാരുടെയും നേരെ ആക്രമണം നടത്താന്‍ മടിക്കുകയില്ലെന്നുമുള്ള പ്രഖ്യാപനം.
എന്നാല്‍ ബഹുദൈവവിശ്വാസികളുടെ കൂട്ടത്തില്‍ നിന്ന് നിങ്ങള്‍ കരാറില്‍ ഏര്‍പെടുകയും, എന്നിട്ട് നിങ്ങളോട് (അത് പാലിക്കുന്നതില്‍) യാതൊരു ന്യൂനതയും വരുത്താതിരിക്കുകയും, നിങ്ങള്‍ക്കെതിരില്‍ ആര്‍ക്കും സഹായം നല്‍കാതിരിക്കുകയും ചെയ്തവര്‍ ഇതില്‍ നിന്ന് ഒഴിവാണ്. അപ്പോള്‍ അവരോടുള്ള കരാര്‍ അവരുടെ കാലാവധിവരെ നിങ്ങള്‍ നിറവേറ്റുക. തീര്‍ച്ചയായും അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.
അങ്ങനെ ആ വിലക്കപ്പെട്ട മാസങ്ങള്‍ കഴിഞ്ഞാല്‍(2) ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത് വെച്ച് കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക.(3) ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക.(4) തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവനുമാണ്.
2) കരാര്‍ പ്രകാരമോ, മുകളില്‍ പരാമര്‍ശിച്ച വിളംബര പ്രകാരമോ ആക്രമണം ആരംഭിക്കാന്‍ പാടില്ലാത്ത കാലപരിധി കഴിഞ്ഞാല്‍ എന്നര്‍ത്ഥം. 'യുദ്ധം നിഷിദ്ധമായ മാസങ്ങള്‍ കഴിഞ്ഞാല്‍' എന്നാണ് ചില വ്യാഖ്യാതാക്കള്‍ അര്‍ത്ഥം കല്പിച്ചിട്ടുള്ളത്.
3) മുസ്ലിംകളുമായി ശത്രുതയില്‍ വര്‍ത്തിക്കുന്നവരുടെ കാര്യമാണ് ഇവിടെ പരാമര്‍ശിച്ചിട്ടുള്ളതെന്ന് ഇതിന് മുമ്പും പിമ്പുമുളള വചനങ്ങളില്‍ നിന്നും വ്യക്തമാണ്.
4) അവരുടെ സ്വൈര ജീവിതത്തിന് തടസ്സം സൃഷ്ടിക്കരുത് എന്നര്‍ത്ഥം.
ബഹുദൈവവിശ്വാസികളില്‍ വല്ലവനും നിന്റെ അടുക്കല്‍ അഭയം തേടി വന്നാല്‍ അല്ലാഹുവിന്റെ വചനം അവന് കേട്ടു ഗ്രഹിക്കാന്‍ വേണ്ടി അവന്ന് അഭയം നല്‍കുക. എന്നിട്ട് അവന്ന് സുരക്ഷിതത്വമുള്ള സ്ഥലത്ത് അവനെ എത്തിച്ചുകൊടുക്കുകയും ചെയ്യുക. അവര്‍ അറിവില്ലാത്ത ഒരു ജനവിഭാഗമാണ് എന്നതു കൊണ്ടാണത്.
എങ്ങനെയാണ് ആ ബഹുദൈവവിശ്വാസികള്‍ക്ക് അല്ലാഹുവിന്റെ അടുക്കലും അവന്റെ ദൂതന്റെ അടുക്കലും ഉടമ്പടി നിലനില്ക്കുക? നിങ്ങള്‍ ആരുമായി മസ്ജിദുല്‍ ഹറാമിന്റെ അടുത്ത് വെച്ച് കരാറില്‍ ഏര്‍പെട്ടുവോ അവര്‍ക്കല്ലാതെ.(5) എന്നാല്‍ അവര്‍ നിങ്ങളോട് ശരിയായി വര്‍ത്തിക്കുന്നേടത്തോളം നിങ്ങള്‍ അവരോടും ശരിയായി വര്‍ത്തിക്കുക. തീര്‍ച്ചയായും അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.
5) ഹുദൈബിയ എന്ന സ്ഥലത്തു വെച്ച് മുസ്ലിംകളുമായി സമാധാന സന്ധിയിലേര്‍പ്പെടുകയും എന്നിട്ട് അത് ലംഘിക്കാതിരിക്കുകയും ചെയ്ത ഗോത്രങ്ങളെപ്പറ്റിയാണ് സൂചന.
അതെങ്ങനെ (നിലനില്ക്കും?) നിങ്ങളുടെ മേല്‍ അവര്‍ വിജയം നേടുന്ന പക്ഷം നിങ്ങളുടെ കാര്യത്തില്‍ കുടുംബബന്ധമോ ഉടമ്പടിയോ അവര്‍ പരിഗണിക്കുകയില്ല. അവരുടെ വായ്കൊണ്ട് അവര്‍ നിങ്ങളെ തൃപ്തിപ്പെടുത്തും. അവരുടെ മനസ്സുകള്‍ വെറുക്കുകയും ചെയ്യും. അവരില്‍ അധികപേരും ധിക്കാരികളാകുന്നു.
അവര്‍ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ തുച്ഛമായ വിലയ്ക്ക് വിറ്റുകളയുകയും, അങ്ങനെ അവന്റെ മാര്‍ഗത്തില്‍ നിന്ന് (ആളുകളെ) തടയുകയും ചെയ്തു. തീര്‍ച്ചയായും അവര്‍ പ്രവര്‍ത്തിച്ചു വരുന്നത് വളരെ ചീത്തയാകുന്നു.
എന്നാല്‍ അവര്‍ പശ്ചാത്തപിക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും ചെയ്യുന്ന പക്ഷം അവര്‍ മതത്തില്‍ നിങ്ങളുടെ സഹോദരങ്ങളാകുന്നു. മനസ്സിലാക്കുന്ന ആളുകള്‍ക്കു വേണ്ടി നാം ദൃഷ്ടാന്തങ്ങള്‍ വിശദീകരിക്കുന്നു.
ഇനി അവര്‍ കരാറില്‍ ഏര്‍പെട്ടതിന് ശേഷം തങ്ങളുടെ ശപഥങ്ങള്‍ ലംഘിക്കുകയും, നിങ്ങളുടെ മതത്തെ പരിഹസിക്കുകയും ചെയ്യുകയാണെങ്കില്‍ സത്യനിഷേധത്തിന്റെ നേതാക്കളോട് നിങ്ങള്‍ യുദ്ധം ചെയ്യുക. തീര്‍ച്ചയായും അവര്‍ക്ക് ശപഥങ്ങളേയില്ല.(6) അവര്‍ വിരമിച്ചേക്കാം.
6) ശപഥം ചെയ്ത കാര്യം നിറവേറ്റുന്ന സമ്പ്രദായം തന്നെ അവര്‍ക്കില്ലെന്നര്‍ത്ഥം.
തങ്ങളുടെ ശപഥങ്ങള്‍ ലംഘിക്കുകയും, റസൂലിനെ പുറത്താക്കാന്‍ മുതിരുകയും ചെയ്ത ഒരു ജനവിഭാഗത്തോട് നിങ്ങള്‍ യുദ്ധം ചെയ്യുന്നില്ലേ? അവരാണല്ലോ നിങ്ങളോട് ആദ്യതവണ (യുദ്ധം) തുടങ്ങിയത്. അവരെ നിങ്ങള്‍ ഭയപ്പെടുകയാണോ? എന്നാല്‍ നിങ്ങള്‍ ഭയപ്പെടാന്‍ ഏറ്റവും അര്‍ഹതയുള്ളത് അല്ലാഹുവെയാണ്; നിങ്ങള്‍ വിശ്വാസികളാണെങ്കില്‍.
നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക. നിങ്ങളുടെ കൈകളാല്‍ അല്ലാഹു അവരെ ശിക്ഷിക്കുകയും അവരെ അവന് അപമാനിക്കുകയും, അവര്‍ക്കെതിരില്‍ നിങ്ങളെ അവന് സഹായിക്കുകയും, വിശ്വാസികളായ ആളുകളുടെ ഹൃദയങ്ങള്‍ക്ക് അവന് ശമനം നല്‍കുകയും ചെയ്യുന്നതാണ്.
അവരുടെ മനസ്സുകളിലെ രോഷം അവന് നീക്കികളയുകയും ചെയ്യുന്നതാണ്. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരുടെ പശ്ചാത്താപം സ്വീകരിക്കുന്നു. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.
ബഹുദൈവവാദികള്‍ക്ക്, സത്യനിഷേധത്തിന് സ്വയം സാക്ഷ്യം വഹിക്കുന്നവരായിക്കൊണ്ട് അല്ലാഹുവിന്റെ പള്ളികള്‍ പരിപാലിക്കാനവകാശമില്ല. അത്തരക്കാരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമായിരിക്കുന്നു. നരകത്തില്‍ അവര്‍ നിത്യവാസികളായിരിക്കുകയും ചെയ്യും.
ഹജ്ജ് തീര്‍ത്ഥാടകന്ന് കുടിക്കാന്‍ കൊടുക്കുന്നതും, മസ്ജിദുല്‍ ഹറാം പരിപാലിക്കുന്നതും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്യുന്നവരുടെ പ്രവര്‍ത്തനത്തിന് തുല്യമായി നിങ്ങള്‍ കണക്കാക്കിയിരിക്കയാണോ?(7) അവര്‍ അല്ലാഹുവിങ്കല്‍ ഒരുപോലെയാവുകയില്ല. അല്ലാഹു അക്രമികളായ ആളുകളെ സന്മാര്ഗത്തിലാക്കുന്നതല്ല.
7) മക്കയിലെ ബഹുദൈവാരാധകര്‍ തങ്ങളുടെ ഏറ്റവും വലിയ പുണ്യകര്‍മമായി എടുത്തുകാണിച്ചിരുന്ന കാര്യങ്ങളാണ് തീര്‍ഥാടകര്‍ക്ക് കുടിനീര് കൊടുക്കുന്നതും, മസ്ജിദുല്‍ഹറാം പരിപാലിക്കുന്നതും. ഇവയുള്‍പ്പെടെയുളള ഏതു പുണ്യകര്‍മ്മവും അല്ലാഹുവിങ്കല്‍ സ്വീകാര്യമാകണമെങ്കില്‍ ശരിയായ വിശ്വാസവും ത്യാഗസന്നദ്ധതയും ഉണ്ടാവണം. ബഹുദൈവാരാധകര്‍ക്ക് ഇതു രണ്ടുമില്ല. ആ നിലയില്‍ അവരും സത്യവിശ്വാസികളും ഒരിക്കലും സമമാവുകയില്ല.
വിശ്വസിക്കുകയും സ്വദേശം വെടിയുകയും തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളും കൊണ്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്തവര്‍ അല്ലാഹുവിങ്കല്‍ ഏറ്റവും മഹത്തായ പദവിയുള്ളവരാണ്. അവര്‍ തന്നെയാണ് വിജയം പ്രാപിച്ചവര്‍.
അവര്‍ക്ക് അവരുടെ രക്ഷിതാവ് അവന്റെ പക്കല്‍ നിന്നുള്ള കാരുണ്യത്തെയും പ്രീതിയെയും സ്വര്‍ഗത്തോപ്പുകളെയും പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവര്‍ക്ക് അവിടെ ശാശ്വതമായ സുഖാനുഭവമാണുള്ളത്.
സത്യവിശ്വാസികളേ, നിങ്ങളുടെ പിതാക്കളും നിങ്ങളുടെ സഹോദരങ്ങളും സത്യവിശ്വാസത്തേക്കാള്‍ സത്യനിഷേധത്തെ പ്രിയങ്കരമായി കരുതുകയാണെങ്കില്‍ അവരെ നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്. നിങ്ങളില്‍ നിന്ന് ആരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവര്‍ തന്നെയാണ് അക്രമികള്‍.
തീര്‍ച്ചയായും ധാരാളം (യുദ്ധ) രംഗങ്ങളില്‍ അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്. ഹുനൈന്‍ (യുദ്ധ) ദിവസത്തിലും(9) (സഹായിച്ചു.) അതായത് നിങ്ങളുടെ എണ്ണപ്പെരുപ്പം നിങ്ങളെ ആഹ്ളാദം കൊള്ളിക്കുകയും എന്നാല്‍ അത് നിങ്ങള്‍ക്ക് യാതൊരു പ്രയോജനവും ഉണ്ടാക്കാതിരിക്കുകയും, ഭൂമി വിശാലമായിട്ടും നിങ്ങള്‍ക്കത് ഇടുങ്ങിയതാവുകയും, അനന്തരം നിങ്ങള്‍ പിന്തിരിഞ്ഞോടുകയും ചെയ്ത സന്ദര്‍ഭം.
9) ഹിജ്റ എട്ടാം വര്‍ഷത്തിലാണ് ഹുനൈന്‍ യുദ്ധം നടന്നത്. മക്കാവിജയത്തില്‍ അരിശം കൊണ്ട ഏതാനും ഗോത്രങ്ങള്‍ മുസ്ലിംകള്‍ക്കെതിരില്‍ പടനീക്കം നടത്തുകയാണുണ്ടായത്. മുസ്ലിം സൈന്യത്തിന് ഗണ്യമായ സംഖ്യാബലമുണ്ടായിട്ടും യുദ്ധത്തിൻ്റെ ആദ്യഘട്ടത്തില്‍ നബി(ﷺ)യും ഏതാനും അടുത്ത അനുചരന്മാരും ഒഴിച്ച് ബാക്കിയുള്ളവര്‍ പിന്തിരിഞ്ഞോടി. എന്നാല്‍ ഏറെ താമസിയാതെ ഓടിപ്പോയവര്‍ പടക്കളത്തിലേക്ക് തിരിച്ചുവരികയും അല്ലാഹുവിൻ്റെ സഹായത്തോടെ പൊരുതി ജയിക്കുകയും ചെയ്തു.
പിന്നീട് അല്ലാഹു അവന്റെ ദൂതന്നും സത്യവിശ്വാസികള്‍ക്കും അവന്റെ പക്കല്‍ നിന്നുള്ള മനസ്സമാധാനം ഇറക്കികൊടുക്കുകയും, നിങ്ങള്‍ കാണാത്ത ചില സൈന്യങ്ങളെ ഇറക്കുകയും, സത്യനിഷേധികളെ അവന് ശിക്ഷിക്കുകയും ചെയ്തു. അതത്രെ സത്യനിഷേധികള്‍ക്കുള്ള പ്രതിഫലം.
സത്യവിശ്വാസികളേ, ബഹുദൈവവിശ്വാസികള്‍ അശുദ്ധര്‍ തന്നെയാകുന്നു.(10) അതിനാല്‍ അവര്‍ ഈ കൊല്ലത്തിന് ശേഷം മസ്ജിദുല്‍ ഹറാമിനെ സമീപിക്കരുത്.(11) (അവരുടെ അഭാവത്താല്‍) ദാരിദ്ര്യം നേരിടുമെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ അല്ലാഹു അവന്റെ അനുഗ്രഹത്താല്‍ അവന് ഉദ്ദേശിക്കുന്ന പക്ഷം നിങ്ങള്‍ക്ക് ഐശ്വര്യം വരുത്തുന്നതാണ്.(12) തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.
10) ബഹുദൈവവിശ്വാസികളുടെ ശരീരം അശുദ്ധമാണെന്നല്ല ഇതിൻ്റെ അര്‍ത്ഥം. അവരോട് തൊട്ടുകൂടായ്മ കൈകൊള്ളണമെന്നുമല്ല. അവിശ്വാസവും അധര്‍മ്മവും നിമിത്തം അവരുടെ മനസ്സും ആത്മാവും മലിനപ്പെട്ടിരിക്കുന്നുവെന്നാണ്.
11) ഏകനായ അല്ലാഹുവിനെ ആരാധിക്കാൻ വേണ്ടി സ്ഥാപിതമായിട്ടുള്ളതാണല്ലോ മസ്ജിദുല്‍ഹറാം. ഇടക്കാലത്ത് അവിടെ ബഹുദൈവാരാധനാ സമ്പ്രദായങ്ങള്‍ കടന്നുകൂടി. റസൂലി(ﷺ) ൻ്റെ മക്കാവിജയത്തോടെ വിഗ്രഹങ്ങള്‍ എടുത്തുനീക്കി മസ്ജിദുല്‍ഹറാം ശുദ്ധീകരിക്കപ്പെടുകയും, ബഹുദൈവാരാധകര്‍ക്ക് അവിടെ പ്രവേശനം നിഷേധിക്കപ്പെടുകയും ചെയ്തു.
12) മക്കാനിവാസികളുടെ വരുമാനം മുഴുവനും തീര്‍ഥാടനം വഴിക്കുള്ളതാണ്. ബഹുദൈവാരാധകര്‍ക്ക് പ്രവേശനം നിരോധിക്കുന്നതു മൂലം വരുമാനത്തില്‍ ഇടിവുണ്ടായേക്കാമെന്ന ആശങ്ക അല്ലാഹു ദൂരീകരിക്കുന്നു.
ഉസൈര്‍ (എസ്രാ പ്രവാചകന്) അല്ലാഹുവിൻ്റെ പുത്രനാണെന്ന് യഹൂദന്മാര് പറഞ്ഞു. മസീഹ് (മിശിഹാ) അല്ലാഹുവിൻ്റെ പുത്രനാണെന്ന് ക്രിസ്ത്യാനികളും പറഞ്ഞു. അതവരുടെ വായ കൊണ്ടുള്ള വാക്ക് മാത്രമാണ്. മുമ്പ് അവിശ്വസിച്ചവരുടെ വാക്കിനെ അവര്‍ അനുകരിക്കുകയാകുന്നു. അല്ലാഹു അവരെ ശപിച്ചിരിക്കുന്നു. എങ്ങനെയാണവര്‍ തെറ്റിക്കപ്പെടുന്നത്?
അവരുടെ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും മര്‍യമിന്റെ മകനായ മസീഹിനെയും അല്ലാഹുവിന് പുറമെ അവര്‍ രക്ഷിതാക്കളായി സ്വീകരിച്ചു. എന്നാല്‍ ഏക ആരാധ്യനെ (അല്ലാഹുവിനെ) ആരാധിക്കാന്‍ മാത്രമായിരുന്നു അവര്‍ കല്പിക്കപ്പെട്ടിരുന്നത്. അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്ന് അവനെത്രയോ പരിശുദ്ധന്!
അവരുടെ വായ്കൊണ്ട് അല്ലാഹുവിന്റെ പ്രകാശം കെടുത്തിക്കളയാമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ തന്റെ പ്രകാശം പൂര്‍ണ്ണമാക്കാതെ സമ്മതിക്കുകയില്ല. സത്യനിഷേധികള്‍ക്ക് അത് അനിഷ്ടകരമായാലും.
അവനാണ് സന്മാര്ഗവും സത്യമതവുമായി തന്റെ ദൂതനെ അയച്ചവന്. എല്ലാ മതത്തെയും അത് അതിജയിക്കുന്നതാക്കാന്‍ വേണ്ടി. ബഹുദൈവവിശ്വാസികള്‍ക്ക് അത് അനിഷ്ടകരമായാലും ശരി.
സത്യവിശ്വാസികളേ, പണ്ഡിതന്മാരിലും പുരോഹിതന്മാരിലും പെട്ട ധാരാളം പേര് ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു.(13) സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക.
13) പ്രവാചകന്മാരെല്ലാം നിയോഗിക്കപ്പെട്ടത് മനുഷ്യരെ അല്ലാഹുവുമായി അടുപ്പിക്കാന്‍ വേണ്ടിയാണ്. യാതൊരു മധ്യവര്‍ത്തിയെയും കൂടാതെ പ്രപഞ്ചനാഥനോട് നേരിട്ട് പ്രാര്‍ത്ഥിക്കണമെന്ന് മനുഷ്യരെ പഠിപ്പിക്കാന്‍ വേണ്ടി. എന്നാല്‍ പുരോഹിതന്മാര് എക്കാലത്തും ഇതിനെതിരാണ്. അല്ലാഹുവിനും സാധാരണ മനുഷ്യര്‍ക്കും മധ്യേ ഇടത്തട്ടുകാരായി വര്‍ത്തിച്ച് ചൂഷണം നടത്താന്‍ വേണ്ടി അവര്‍ വേദങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നു. ഫലത്തില്‍ മനുഷ്യരെ അല്ലാഹുവിൽ നിന്ന് അകറ്റുന്ന ജോലിയിലാണ് അവര്‍ ഏര്‍പ്പെട്ടുവരുന്നത്.
നരകാഗ്നിയില്‍ വെച്ച് അവ ചുട്ടുപഴുപ്പിക്കപ്പെടുകയും, എന്നിട്ടത് കൊണ്ട് അവരുടെ നെറ്റികളിലും പാര്‍ശ്വങ്ങളിലും മുതുകുകളിലും ചൂടുവെക്കപ്പെടുകയും ചെയ്യുന്ന ദിവസം (അവരോട് പറയപ്പെടും): നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി തന്നെ നിക്ഷേപിച്ചുവെച്ചതാണിത്. അതിനാല്‍ നിങ്ങള്‍ നിക്ഷേപിച്ച് വെച്ചിരുന്നത് നിങ്ങള്‍ ആസ്വദിച്ച് കൊള്ളുക.
ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം (യുദ്ധം) വിലക്കപ്പെട്ട മാസങ്ങളാകുന്നു. അതാണ് വക്രതയില്ലാത്ത മതം. അതിനാല്‍ ആ (നാല്) മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിക്കരുത്. ബഹുദൈവവിശ്വാസികള്‍ നിങ്ങളോട് ആകമാനം യുദ്ധം ചെയ്യുന്നത് പോലെ നിങ്ങള്‍ അവരോടും ആകമാനം യുദ്ധം ചെയ്യുക. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരുടെ കൂടെയാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.
വിലക്കപ്പെട്ടമാസം പുറകോട്ട് മാറ്റുക എന്നത് സത്യനിഷേധത്തിന്റെ വര്‍ദ്ധനവ് തന്നെയാകുന്നു.(14) സത്യനിഷേധികള്‍ അത് മൂലം തെറ്റിലേക്ക് നയിക്കപ്പെടുന്നു. ഒരു കൊല്ലം അവരത് അനുവദനീയമാക്കുകയും മറ്റൊരു കൊല്ലം നിഷിദ്ധമാക്കുകയും ചെയ്യുന്നു. അല്ലാഹു നിഷിദ്ധമാക്കിയതിന്റെ (മാസത്തിന്റെ) എണ്ണമൊപ്പിക്കുവാനും എന്നിട്ട്, അല്ലാഹു നിഷിദ്ധമാക്കിയത് ഏതോ അത് അനുവദനീയമാക്കുവാനും വേണ്ടിയാണ് അവരങ്ങനെ ചെയ്യുന്നത്. അവരുടെ ദുഷ്പ്രവൃത്തികള്‍ അവര്‍ക്ക് ഭംഗിയായി തോന്നിക്കപ്പെട്ടിരിക്കുന്നു. സത്യനിഷേധികളായ ജനങ്ങളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.
14) കലഹപ്രിയരായ അറേബ്യന്‍ ഗോത്രവര്‍ഗങ്ങള്‍ക്ക് മൂന്ന് മാസം തുടര്‍ച്ചയായി യുദ്ധത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ വലിയ മടിയായിരുന്നു. അതിനാല്‍ യുദ്ധം നിഷിദ്ധമായ ഏതെങ്കിലും മാസത്തില്‍ വേണ്ടിവന്നാല്‍ യുദ്ധം ചെയ്യുകയും, പുറകെവരുന്ന ഏതെങ്കിലുമൊരു മാസം അതിനു പകരം വിലക്കപ്പെട്ട മാസമായി ഗണിക്കുകയും ചെയ്യുന്ന ഒരു സമ്പ്രദായം അവര്‍ക്കിടയില്‍ ഉണ്ടായിരുന്നു. അതിന് 'നസീഅ്' എന്നു പറയുന്നു. തീര്‍ത്ഥാടനം ഒരേ കാലാവസ്ഥയിലാകുന്നതിന് വേണ്ടി ചാന്ദ്രവര്‍ഷത്തെ സൗരവര്‍ഷവുമായി ഒപ്പിച്ചു കൊണ്ടു പോകുന്ന സമ്പ്രദായത്തിനും 'നസീഅ്' എന്നു പറയുന്നു. ഇതൊക്കെയും നിഷിദ്ധമാകുന്നു.
നിങ്ങള്‍ (യുദ്ധത്തിന്നു) ഇറങ്ങിപ്പുറപ്പെടുന്നില്ലെങ്കില്‍ അല്ലാഹു നിങ്ങള്‍ക്ക് വേദനയേറിയ ശിക്ഷ നല്‍കുകയും, നിങ്ങളല്ലാത്ത വല്ല ജനതയെയും അവന് പകരം കൊണ്ടുവരികയും ചെയ്യും. അവന്ന് ഒരു ഉപദ്രവവും ചെയ്യാന്‍ നിങ്ങള്‍ക്കാവില്ല. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു.
നിങ്ങള്‍ അദ്ദേഹത്തെ സഹായിക്കുന്നില്ലെങ്കില്‍; സത്യനിഷേധികള്‍ അദ്ദേഹത്തെ പുറത്താക്കുകയും, അദ്ദേഹം രണ്ടു പേരില്‍ ഒരാള്‍ ആയിരിക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അഥവാ അവര്‍ രണ്ടുപേരും (നബിയും അബൂബക്റും) ആ ഗുഹയിലായിരുന്നപ്പോള്‍ അല്ലാഹു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. അദ്ദേഹം തന്റെ കൂട്ടുകാരനോട്, 'ദുഃഖിക്കേണ്ട. തീര്‍ച്ചയായും അല്ലാഹു നമ്മുടെ കൂടെയുണ്ട്'(15) എന്ന് പറയുന്ന സന്ദര്‍ഭം. അപ്പോള്‍ അല്ലാഹു തന്റെ വകയായുള്ള സമാധാനം അദ്ദേഹത്തിന് ഇറക്കികൊടുക്കുകയും, നിങ്ങള്‍ കാണാത്ത സൈന്യങ്ങളെക്കൊണ്ട് അദ്ദേഹത്തിന് പിന്‍ബലം നല്‍കുകയും, സത്യനിഷേധികളുടെ വാക്കിനെ അവന് അങ്ങേയറ്റം താഴ്ത്തിക്കളയുകയും ചെയ്തു. അല്ലാഹുവിന്റെ വാക്കാണ് ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.
15) സത്യനിഷേധികള്‍ തന്നെ കൊല്ലാന്‍ തീരുമാനിച്ചതറിഞ്ഞപ്പോള്‍ നബി(ﷺ) സ്വദേശമായ മക്കയില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതനായി. രാത്രിയില്‍ ആരുമറിയാതെ നബി(ﷺ)യും അബൂബക്കറും(رضي الله عنه) കൂടി മദീനയെ ലക്ഷ്യമാക്കി പുറപ്പെട്ടു. നേരം പുലര്‍ന്നപ്പോള്‍ നബി(ﷺ) രക്ഷപ്പെട്ട വിവരമറിഞ്ഞ് ശത്രുക്കള്‍ തിരച്ചില്‍ ആരംഭിച്ചു. തങ്ങളെ ശത്രുക്കള്‍ പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ നബി(ﷺ)യും അബൂബക്കറും(رضي الله عنه) കൂടി ഥൗര്‍ മലയിലെ ഒരു ഗുഹയില്‍ അഭയം പ്രാപിച്ചു. ഗുഹാമുഖത്തും ശത്രുക്കള്‍ വന്നു. അപ്പോള്‍ അബൂബക്കര്‍(رضي الله عنه) തന്റെ ഉല്‍ക്കണ്ഠ നബി(ﷺ)യെ അറിയിച്ചു. അപ്പോള്‍ നബി(ﷺ) പറഞ്ഞ മറുപടിയാണിത്. അവരെ കണ്ടെത്താതെ ശത്രുക്കള്‍ തിരിച്ചു പോയി. അത് അല്ലാഹുവിന്റെ പ്രത്യേക സഹായമായിരുന്നു.
നിങ്ങള്‍ സൗകര്യമുള്ളവരാണെങ്കിലും ഞെരുക്കമുള്ളവരാണെങ്കിലും (ധര്‍മ്മസമരത്തിന്) ഇറങ്ങിപുറപ്പെട്ട് കൊള്ളുക. നിങ്ങളുടെ സ്വത്തുക്കള്‍ കൊണ്ടും ശരീരങ്ങള്‍ കൊണ്ടും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ സമരം ചെയ്യുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം; നിങ്ങള്‍ മനസ്സിലാക്കുന്നുണ്ടെങ്കില്‍.
അടുത്തു തന്നെയുള്ള ഒരു നേട്ടവും വിഷമകരമല്ലാത്ത യാത്രയുമായിരുന്നെങ്കില്‍ അവര്‍ നിന്നെ പിന്തുടരുമായിരുന്നു. പക്ഷെ, വിഷമകരമായ ഒരു യാത്രാലക്ഷ്യം അവര്‍ക്ക് വിദൂരമായി തോന്നിയിരിക്കുന്നു.(16) ഞങ്ങള്‍ക്ക് സാധിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ നിങ്ങളുടെ കൂടെ പുറപ്പെടുമായിരുന്നു. എന്ന് അവര്‍ അല്ലാഹുവിന്റെ പേരില്‍ സത്യം ചെയ്ത് പറഞ്ഞേക്കും. അവര്‍ അവര്‍ക്കുതന്നെ നാശമുണ്ടാക്കുകയാകുന്നു. തീര്‍ച്ചയായും അവര്‍ കള്ളം പറയുന്നവരാണെന്ന് അല്ലാഹുവിന്നറിയാം.
16) തബൂക്കിലേക്ക് യുദ്ധത്തിന് പുറപ്പെടാന്‍ കല്പനയുണ്ടായത് ക്ഷാമവും വരള്‍ച്ചയും മൂലം ജനങ്ങള്‍ വിഷമിക്കുമ്പോഴായിരുന്നു. പ്രതികൂല സാഹചര്യത്തില്‍ വിദൂരമായ യുദ്ധമുഖത്തേക്ക് പോകാന്‍ മടിച്ചുനിന്ന കപടവിശ്വാസികളെപ്പറ്റിയാണ് ഈ വചനത്തില്‍ പറയുന്നത്.
(നബിയേ,) നിനക്ക് അല്ലാഹു മാപ്പുനല്‍കിയിക്കുന്നു. സത്യം പറഞ്ഞവര്‍ ആരെന്ന് നിനക്ക് വ്യക്തമായി ബോധ്യപ്പെടുകയും കള്ളം പറയുന്നവരെ നിനക്ക് തിരിച്ചറിയുകയും ചെയ്യുന്നത് വരെ നീ എന്തിനാണ് അവര്‍ക്ക് അനുവാദം നല്‍കിയത്?
അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാരോ അവര്‍ തങ്ങളുടെ സ്വത്തുക്കള്‍കൊണ്ടും ശരീരങ്ങള്‍കൊണ്ടും സമരം ചെയ്യുന്നതില്‍ നിന്ന് ഒഴിഞ്ഞുനില്ക്കാന് നിന്നോട് അനുവാദം ചോദിക്കുകയില്ല. സൂക്ഷ്മത പാലിക്കുന്നവരെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാണ്.
അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, മനസ്സുകളില്‍ സംശയം കുടികൊള്ളുകയും ചെയ്യുന്നവര്‍ മാത്രമാണ് നിന്നോട് അനുവാദം ചോദിക്കുന്നത്. കാരണം അവര്‍ അവരുടെ സംശയത്തില്‍ ആടിക്കളിച്ച് കൊണ്ടിരിക്കുകയാണ്.
അവര്‍ പുറപ്പെടാന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ അതിനുവേണ്ടി ഒരുക്കേണ്ടതെല്ലാം അവര്‍ ഒരുക്കുമായിരുന്നു. പക്ഷെ അവരുടെ പുറപ്പാട് അല്ലാഹു ഇഷ്ടപെടാതിരുന്നതുകൊണ്ട് അവരെ അവൻ പിന്തിരിപ്പിച്ചു നിര്‍ത്തിയിരിക്കുകയാണ്. മുടങ്ങിയിരിക്കുന്നവരോടൊപ്പം നിങ്ങളും ഇരുന്നുകൊള്ളുക എന്ന് അവരോട് പറയപ്പെടുകയും ചെയ്തിരിക്കുന്നു.
മുമ്പും അവര്‍ കുഴപ്പമുണ്ടാക്കാന്‍ ആഗ്രഹിക്കുകയും നിനക്കെതിരില്‍ അവര്‍ കാര്യങ്ങള്‍ കുഴച്ചു മറിക്കുകയും ചെയ്തിട്ടുണ്ട്. അവസാനം അവര്‍ക്ക് ഇഷ്ടമില്ലാതിരുന്നിട്ടും സത്യം വന്നെത്തുകയും അല്ലാഹുവിന്റെ കാര്യം വിജയിക്കുകയും ചെയ്തു.
എനിക്ക് (യുദ്ധത്തിന് പോകാതിരിക്കാന്‍) സമ്മതം തരണേ, എന്നെ കുഴപ്പത്തിലാക്കരുതേ' എന്ന് പറയുന്ന ചില ആളുകളും അവരുടെ കൂട്ടത്തിലുണ്ട്. അറിയുക: അവര്‍ കുഴപ്പത്തില്‍ തന്നെയാണ് വീണിരിക്കുന്നത്. തീര്‍ച്ചയായും നരകം സത്യനിഷേധികളെ വലയം ചെയ്യുന്നതാകുന്നു.
നിനക്ക് വല്ല നന്മയും വന്നെത്തുന്ന പക്ഷം അതവരെ ദുഃഖിതരാക്കുകയും നിനക്ക് വല്ല ആപത്തും വന്നെത്തുന്ന പക്ഷം 'ഞങ്ങള്‍ ഞങ്ങളുടെ കാര്യം മുമ്പുതന്നെ സൂക്ഷിച്ചിട്ടുണ്ട്' എന്ന് അവര്‍ പറയുകയും ആഹ്ളാദിച്ചു കൊണ്ട് അവര്‍ പിന്തിരിഞ്ഞ് പോകുകയും ചെയ്യും.
പറയുക: (രക്തസാക്ഷിത്വം, വിജയം എന്നീ) രണ്ടു നല്ല കാര്യങ്ങളില്‍ ഏതെങ്കിലും ഒന്നല്ലാതെ ഞങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോ? എന്നാല്‍ നിങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നത് നിങ്ങള്‍ക്ക് അല്ലാഹു തന്റെ പക്കല്‍ നിന്ന് നേരിട്ടോ, ഞങ്ങളുടെ കൈക്കോ ശിക്ഷ ഏല്പിക്കും എന്നാണ്. അതിനാല്‍ നിങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുക. ഞങ്ങളും നിങ്ങളോടൊപ്പം പ്രതീക്ഷിച്ചിരിക്കുന്നവരാണ്.
അവര്‍ അല്ലാഹുവിലും അവന്റെ ദൂതനിലും അവിശ്വസിച്ചിരിക്കുന്നു എന്നതും, മടിയന്മാരായിക്കൊണ്ടല്ലാതെ അവര്‍ നമസ്കാരത്തിന് ചെല്ലുകയില്ല എന്നതും, വെറുപ്പുള്ളവരായിക്കൊണ്ടല്ലാതെ അവര്‍ ചെലവഴിക്കുകയില്ല എന്നതും മാത്രമാണ് അവരുടെ പക്കല്‍ നിന്ന് അവരുടെ ദാനങ്ങള്‍ സ്വീകരിക്കപ്പെടുന്നതിന് തടസ്സമായിട്ടുള്ളത്.
അവരുടെ സ്വത്തുക്കളും സന്താനങ്ങളും നിന്നെ ആശ്ചര്യപ്പെടുത്താതിരിക്കട്ടെ! അവ മുഖേന ഇഹലോകജീവിതത്തില്‍ അവരെ ശിക്ഷിക്കണമെന്നും, സത്യനിഷേധികളായിരിക്കെത്തന്നെ അവര്‍ ജീവനാശമടയണമെന്നും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്.
തീര്‍ച്ചയായും അവര്‍ നിങ്ങളുടെ കൂട്ടത്തില്‍ പെട്ടവരാണെന്ന് അവര്‍ അല്ലാഹുവിന്റെ പേരില്‍ സത്യം ചെയ്തു പറയും. എന്നാല്‍ അവര്‍ നിങ്ങളുടെ കൂട്ടത്തില്‍ പെട്ടവരല്ല. പക്ഷെ അവര്‍ പേടിച്ചു കഴിയുന്ന ഒരു ജനവിഭാഗമാകുന്നു.
ഏതെങ്കിലും അഭയസ്ഥാനമോ, ഗുഹകളോ, കടന്ന് കൂടാന്‍ പറ്റിയ ഏതെങ്കിലും സ്ഥലമോ അവര്‍ കണ്ടെത്തുകയാണെങ്കില്‍ കുതറിച്ചാടിക്കൊണ്ട് അവരങ്ങോട്ട് തിരിഞ്ഞുപോകുന്നതാണ്.
അവരുടെ കൂട്ടത്തില്‍ ദാനധര്‍മ്മങ്ങളുടെ കാര്യത്തില്‍ നിന്നെ ആക്ഷേപിക്കുന്ന ചിലരുണ്ട്. അതില്‍ നിന്ന് അവര്‍ക്ക് നല്കപ്പെടുന്ന പക്ഷം അവര്‍ തൃപ്തിപ്പെടും. അവര്‍ക്കതില്‍ നിന്ന് നല്കപ്പെട്ടില്ലെങ്കിലോ അവരതാ കോപിക്കുന്നു.
സകാത്ത് മുതലുകൾ (നല്‍കേണ്ടത്) ദരിദ്രന്മാര്ക്കും, അഗതികള്‍ക്കും, അതിന്റെ കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും(18) (ഇസ്ലാമുമായി) മനസ്സുകള്‍ ഇണക്കപ്പെട്ടവര്‍ക്കും, അടിമകളുടെ (മോചനത്തിന്റെ) കാര്യത്തിലും, കടം കൊണ്ട് വിഷമിക്കുന്നവര്‍ക്കും, അല്ലാഹുവിന്റെ മാര്‍ഗത്തിലും, വഴിപോക്കന്നും(19) മാത്രമാണ്. അല്ലാഹുവിങ്കല്‍ നിന്ന് നിശ്ചയിക്കപ്പെട്ടതത്രെ ഇത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.
18) സകാത്ത് ശേഖരിക്കാനും വിതരണം ചെയ്യാനും വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കും അതില്‍ ഒരു വിഹിതത്തിന് അവകാശമുണ്ട്.
19) നാട്ടില്‍നിന്ന് പുറത്തുപോയിട്ട് കൈയില്‍ യാതൊന്നുമില്ലാതെ വിഷമിക്കുന്നവരൊക്കെ ഈ വാക്കിൻ്റെ പരിധിയില്‍വരും.
നബിയെ ദ്രോഹിക്കുകയും അദ്ദേഹം എല്ലാം ചെവിക്കൊള്ളുന്ന ആളാണ് എന്ന് പറയുകയും ചെയ്യുന്ന ചിലര്‍ അവരുടെ കൂട്ടത്തിലുണ്ട്. പറയുക: അദ്ദേഹം നിങ്ങള്‍ക്ക് ഗുണമുള്ളത് ചെവിക്കൊള്ളുന്ന ആളാകുന്നു. അദ്ദേഹം അല്ലാഹുവില്‍ വിശ്വസിക്കുന്നു. യഥാര്‍ത്ഥ വിശ്വാസികളെയും അദ്ദേഹം വിശ്വസിക്കുന്നു. നിങ്ങളില്‍ നിന്ന് വിശ്വസിച്ചവര്‍ക്ക് ഒരു കാരുണ്യവുമാണദ്ദേഹം. അല്ലാഹുവിന്റെ ദൂതനെ ദ്രോഹിക്കുന്നവരാരോ അവര്‍ക്കാണ് വേദനയേറിയ ശിക്ഷയുള്ളത്.
നിങ്ങളെ തൃപ്തിപ്പെടുത്താന്‍ വേണ്ടി നിങ്ങളോടവര്‍ അല്ലാഹുവിന്റെ പേരില്‍ സത്യം ചെയ്ത് സംസാരിക്കുന്നു. എന്നാല്‍ അവര്‍ സത്യവിശ്വാസികളാണെങ്കില്‍ അവര്‍ തൃപ്തിപ്പെടുത്തുവാന്‍ ഏറ്റവും അവകാശപ്പെട്ടവര്‍ അല്ലാഹുവും അവന്റെ ദൂതനുമാണ്.
വല്ലവനും അല്ലാഹുവോടും അവന്റെ ദൂതനോടും എതിര്‍ത്ത് നില്ക്കുന്ന പക്ഷം അവന്ന് നരകാഗ്നിയാണുണ്ടായിരിക്കുക എന്നും, അവനതില്‍ നിത്യവാസിയായിരിക്കുമെന്നും അവര്‍ മനസ്സിലാക്കിയിട്ടില്ലേ? അതാണ് വമ്പിച്ച അപമാനം.
തങ്ങളുടെ മനസ്സുകളില്‍ ഉള്ളതിനെപ്പറ്റി അവരെ വിവരമറിയിക്കുന്ന (ഖുര്‍ആനില്‍ നിന്നുള്ള) ഏതെങ്കിലും ഒരു അദ്ധ്യായം അവരുടെ കാര്യത്തില്‍ അവതരിപ്പിക്കപ്പെടുമോ എന്ന് കപടവിശ്വാസികള്‍ ഭയപ്പെട്ടുകൊണ്ടിരിക്കുന്നു. പറയുക: നിങ്ങള്‍ പരിഹസിച്ചു കൊള്ളൂ. തീര്‍ച്ചയായും നിങ്ങള്‍ ഭയപ്പെട്ടുകൊണ്ടിരിക്കുന്നത് അല്ലാഹു വെളിയില്‍ കൊണ്ടു വരുന്നതാണ്.
നീ അവരോട് (അതിനെപ്പറ്റി) ചോദിച്ചാല്‍ അവര്‍ പറയും: ഞങ്ങള്‍ തമാശ പറഞ്ഞു കളിക്കുക മാത്രമായിരുന്നു. പറയുക: അല്ലാഹുവെയും അവന്റെ ദൃഷ്ടാന്തങ്ങളെയും അവന്റെ ദൂതനെയുമാണോ നിങ്ങള്‍ പരിഹസിച്ചു കൊണ്ടിരിക്കുന്നത്?
നിങ്ങള്‍ ഒഴിവുകഴിവുകളൊന്നും പറയേണ്ട. വിശ്വസിച്ചതിന് ശേഷം നിങ്ങള്‍ അവിശ്വസിച്ചു കഴിഞ്ഞിരിക്കുന്നു. നിങ്ങളില്‍ ഒരു വിഭാഗത്തിന് നാം മാപ്പുനല്കുകയാണെങ്കില് തന്നെ മറ്റൊരു വിഭാഗത്തിന് അവര്‍ കുറ്റവാളികളായിരുന്നതിനാല് നാം ശിക്ഷ നല്‍കുന്നതാണ്.
കപടവിശ്വാസികളും കപടവിശ്വാസിനികളും എല്ലാം ഒരേ തരക്കാരാകുന്നു. അവര്‍ ദുരാചാരം കല്പിക്കുകയും, സദാചാരത്തില്‍ നിന്ന് വിലക്കുകയും, തങ്ങളുടെ കൈകള്‍ അവര്‍ പിന്‍വലിക്കുകയും(20) ചെയ്യുന്നു. അവര്‍ അല്ലാഹുവെ മറന്നു. അപ്പോള്‍ അവന് അവരെയും മറന്നു. തീര്‍ച്ചയായും കപടവിശ്വാസികള്‍ തന്നെയാണ് ധിക്കാരികള്‍.
കപടവിശ്വാസികള്‍ക്കും കപടവിശ്വാസിനികള്‍ക്കും, സത്യനിഷേധികള്‍ക്കും അല്ലാഹു നരകാഗ്നി വാഗ്ദാനം ചെയ്തിരിക്കുന്നു. അവരതില്‍ നിത്യവാസികളായിരിക്കും. അവര്‍ക്കതു മതി. അല്ലാഹു അവരെ ശപിക്കുകയും ചെയ്തിരിക്കുന്നു. അവര്‍ക്ക് സ്ഥിരമായ ശിക്ഷയുണ്ടായിരിക്കുന്നതാണ്.
നിങ്ങളുടെ മുമ്പുണ്ടായിരുന്നവരെപ്പോലെത്തന്നെ. നിങ്ങളെക്കാള്‍ കനത്ത ശക്തിയുള്ളവരും, കൂടുതല്‍ സ്വത്തുക്കളും സന്തതികളുമുള്ളവരുമായിരുന്നു അവര്‍. അങ്ങനെ തങ്ങളുടെ ഓഹരികൊണ്ട് അവര്‍ സുഖമനുഭവിച്ചു. എന്നാല്‍ നിങ്ങളുടെ ആ മുന്‍ഗാമികള്‍ അവരുടെ ഓഹരികൊണ്ട് സുഖമനുഭവിച്ചത് പോലെ ഇപ്പോള്‍ നിങ്ങളുടെ ഓഹരികൊണ്ട് നിങ്ങളും സുഖമനുഭവിച്ചു. അവര്‍ (അധര്‍മ്മത്തില്‍) മുഴുകിയത് പോലെ നിങ്ങളും മുഴുകി. അത്തരക്കാരുടെ കര്‍മ്മങ്ങള്‍ ഇഹത്തിലും പരത്തിലും നിഷ്ഫലമായിരിക്കുന്നു. അവര്‍ തന്നെയാണ് നഷ്ടം പറ്റിയവര്‍.
ഇവര്‍ക്ക് മുമ്പുള്ളവരുടെ വൃത്താന്തം ഇവര്‍ക്കു വന്നെത്തിയില്ലേ? അതായത് നൂഹിന്റെ ജനതയുടെയും, ആദ്, ഥമൂദ് ജനവിഭാഗങ്ങളുടെയും, ഇബ്രാഹീമിന്റെ ജനതയുടെയും മദ്യൻകാരുടെയും കീഴ്മേല്‍ മറിഞ്ഞ രാജ്യങ്ങളുടെയും(21) (വൃത്താന്തം.) അവരിലേക്കുള്ള ദൂതന്മാര് വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുത്ത് ചെല്ലുകയുണ്ടായി. അപ്പോള്‍ അല്ലാഹു അവരോട് അക്രമം കാണിക്കുകയുണ്ടായില്ല. പക്ഷെ, അവര്‍ അവരോടു തന്നെ അക്രമം കാണിക്കുകയായിരുന്നു.
21) ലൂത്ത് നബി(عليه السلام)യുടെ ജനത താമസിച്ചിരുന്ന സൊദോം രാജ്യമാണ് അല്ലാഹുവിൻ്റെ ശിക്ഷയാല്‍ കീഴ്മേല്‍ മറിക്കപ്പെട്ടത്.
സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകള്‍ അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. അവര്‍ അതില്‍ നിത്യവാസികളായിരിക്കും. സ്ഥിരവാസത്തിനുള്ള തോട്ടങ്ങളില്‍ വിശിഷ്ടമായ പാര്‍പ്പിടങ്ങളും (വാഗ്ദാനം ചെയ്തിരിക്കുന്നു.) എന്നാല്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രീതിയാണ് ഏറ്റവും വലുത്. അതത്രെ മഹത്തായ വിജയം.
നബിയേ, സത്യനിഷേധികളോടും, കപടവിശ്വാസികളോടും സമരം ചെയ്യുകയും, അവരോട് പരുഷമായി പെരുമാറുകയും ചെയ്യുക. അവര്‍ക്കുള്ള സങ്കേതം നരകമത്രെ. ചെന്നുചേരാനുള്ള ആ സ്ഥലം വളരെ ചീത്തതന്നെ.
തങ്ങള്‍ (അങ്ങനെ) പറഞ്ഞിട്ടില്ല എന്ന് അവര്‍ അല്ലാഹുവിന്റെ പേരില്‍ സത്യം ചെയ്തു പറയും,(22) തീര്‍ച്ചയായും അവിശ്വാസത്തിന്റെ വാക്ക് അവര്‍ ഉച്ചരിക്കുകയും, ഇസ്ലാം സ്വീകരിച്ചതിനു ശേഷം അവര്‍ അവിശ്വസിച്ച് കളയുകയും അവര്‍ക്ക് നേടാന്‍ കഴിയാത്ത കാര്യത്തിന്(23) അവര്‍ ആലോചന നടത്തുകയും ചെയ്തിരിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ അവനും അവന്റെ ദൂതനും അവര്‍ക്ക് ഐശ്വര്യമുണ്ടാക്കികൊടുത്തു എന്നതൊഴിച്ച് അവരുടെ എതിര്‍പ്പിന് ഒരു കാരണവുമില്ല. ആകയാല്‍ അവര്‍ പശ്ചാത്തപിക്കുകയാണെങ്കില്‍ അതവര്‍ക്ക് ഉത്തമമായിരിക്കും. അവര്‍ പിന്തിരിഞ്ഞ് കളയുന്ന പക്ഷം അല്ലാഹു അവര്‍ക്ക് ഇഹത്തിലും പരത്തിലും വേദനയേറിയ ശിക്ഷ നല്‍കുന്നതാണ്. ഭൂമിയില്‍ അവര്‍ക്ക് ഒരു മിത്രമോ സഹായിയോ ഉണ്ടായിരിക്കുകയുമില്ല.
22) നബി(ﷺ)യെ അപഹസിച്ചുകൊണ്ട് സംസാരിക്കുകയും അതിനെപ്പറ്റി ചോദ്യം ചെയ്തപ്പോള്‍ അത് നിഷേധിക്കുകയും ചെയ്ത ചില കപടവിശ്വാസികളെപ്പറ്റിയാണ് പരാമര്‍ശം.
23) തബൂക്കില്‍ നിന്ന് തിരിച്ചുവരുന്ന വഴിക്ക് നബി(ﷺ)യെ അപകടപ്പെടുത്താന്‍ ശ്രമിച്ച ചില കപടവിശ്വാസികളെപ്പറ്റിയാണ് ഈ വചനമെന്ന് ചില ഹദീസുകളില്‍ വന്നിട്ടുണ്ട്.
അല്ലാഹു അവന്റെ അനുഗ്രഹത്തില്‍ നിന്ന് ഞങ്ങള്‍ക്ക് നല്കുകയാണെങ്കില് തീര്‍ച്ചയായും ഞങ്ങള്‍ ദാനം ചെയ്യുകയും, ഞങ്ങള്‍ സജ്ജനങ്ങളുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യു'മെന്ന് അവനുമായി കരാര്‍ ചെയ്ത ചിലരും ആ കൂട്ടത്തിലുണ്ട്.
അവര്‍ അവനെ കണ്ടുമുട്ടുന്ന ദിവസം (ന്യായവിധിയുടെ ദിവസം) വരെ അവരുടെ ഹൃദയങ്ങളില്‍ കാപട്യമുണ്ടായിരിക്കുക എന്നതാണ് അതിന്റെ അനന്തരഫലമായി അവന് അവര്‍ക്ക് നല്‍കിയത്. അല്ലാഹുവോട് അവര്‍ ചെയ്ത വാഗ്ദാനം അവര്‍ ലംഘിച്ചത് കൊണ്ടും, അവര്‍ കള്ളം പറഞ്ഞിരുന്നതുകൊണ്ടുമാണത്.
സത്യവിശ്വാസികളില്‍ നിന്ന് ദാനധര്‍മ്മങ്ങള്‍ ചെയ്യാന്‍ സ്വയം സന്നദ്ധരായി വരുന്നവരെയും,(24) സ്വന്തം അദ്ധ്വാനമല്ലാതെ മറ്റൊന്നും (ദാനം ചെയ്യാന്‍) കണ്ടെത്താത്തവരെയും അധിക്ഷേപിക്കുന്നവരത്രെ അവര്‍. അങ്ങനെ ആ വിശ്വാസികളെ അവര്‍ പരിഹസിക്കുന്നു. അല്ലാഹു അവരെയും പരിഹസിച്ചിരിക്കുകയാണ്. അവര്‍ക്ക് വേദനയേറിയ ശിക്ഷയാണുള്ളത്.
24) മഹാന്മാരായ സ്വഹാബികള്‍ അവരുടെ സമ്പത്ത് മുഴുവനായോ ഭാഗികമായോ അല്ലാഹുവിൻ്റെ മാര്‍ഗത്തില്‍ ദാനം ചെയ്തപ്പോള്‍ അതൊക്കെ ആളുകളെ കാണിക്കാന്‍ ചെയ്യുന്നതാണെന്നു പറഞ്ഞ് കപടവിശ്വാസികള്‍ ആക്ഷേപിക്കുകയാണ് ചെയ്തത്.
(നബിയേ,) നീ അവര്‍ക്ക് വേണ്ടി പാപമോചനം തേടിക്കൊള്ളുക. അല്ലെങ്കില്‍ അവര്‍ക്ക് വേണ്ടി പാപമോചനം തേടാതിരിക്കുക. നീ അവര്‍ക്ക് വേണ്ടി എഴുപത് പ്രാവശ്യം പാപമോചനം തേടിയാലും അല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുക്കുകയില്ല. അവര്‍ അല്ലാഹുവിലും അവന്റെ ദൂതനിലും അവിശ്വസിച്ചത് കൊണ്ടത്രെ അത്. ധിക്കാരികളായ ജനങ്ങളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.
(യുദ്ധത്തിനു പോകാതെ) പിന്മാറി ഇരുന്നവര്‍ അല്ലാഹുവിന്റെ ദൂതന്റെ കല്‍പനക്കെതിരായുള്ള അവരുടെ ഇരുത്തത്തില്‍ സന്തോഷം പൂണ്ടു. തങ്ങളുടെ സ്വത്തുക്കള്‍കൊണ്ടും ശരീരങ്ങള്‍കൊണ്ടും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുവാന്‍ അവര്‍ ഇഷ്ടപ്പെട്ടില്ല. അവര്‍ പറഞ്ഞു: ഈ ഉഷ്ണത്തില്‍ നിങ്ങള്‍ ഇറങ്ങിപുറപ്പെടേണ്ട. പറയുക. നരകാഗ്നിയാകുന്നു ഏറ്റവും കഠിനമായ ചൂടുള്ളത്. അവര്‍ കാര്യം ഗ്രഹിക്കുന്നവരായിരുന്നെങ്കില്‍!
ഇനി (യുദ്ധം കഴിഞ്ഞിട്ട്) അവരില്‍ ഒരു വിഭാഗത്തിന്റെ അടുത്തേക്ക് നിന്നെ അല്ലാഹു (സുരക്ഷിതനായി) തിരിച്ചെത്തിക്കുകയും, അനന്തരം (മറ്റൊരു യുദ്ധത്തിന് നിന്റെ കൂടെ) പുറപ്പെടാന്‍ അവര്‍ സമ്മതം തേടുകയും ചെയ്യുന്ന പക്ഷം നീ പറയുക: നിങ്ങളൊരിക്കലും എന്റെ കൂടെ പുറപ്പെടുന്നതല്ല. നിങ്ങള്‍ എന്റെ കൂടെ ഒരു ശത്രുവോടും യുദ്ധം ചെയ്യുന്നതുമല്ല. തീര്‍ച്ചയായും നിങ്ങള്‍ ആദ്യത്തെ പ്രാവശ്യം ഒഴിഞ്ഞിരിക്കുന്നതില്‍ തൃപ്തി അടയുകയാണല്ലോ ചെയ്തത്. അതിനാല്‍ പിന്മാറി ഇരിക്കുന്നവരുടെ കൂടെ നിങ്ങളും ഇരുന്നു കൊള്ളുക.
അവരുടെ കൂട്ടത്തില്‍ നിന്ന് മരണപ്പെട്ട യാതൊരാളുടെ പേരിലും നീ ഒരിക്കലും നമസ്കരിക്കരുത്. അവന്റെ ഖബ്റിന്നരികില്‍ നില്‍ക്കുകയും ചെയ്യരുത്. തീര്‍ച്ചയായും അവര്‍ അല്ലാഹുവിലും അവന്റെ ദൂതനിലും അവിശ്വസിക്കുകയും, ധിക്കാരികളായിക്കൊണ്ട് മരിക്കുകയും ചെയ്തിരിക്കുന്നു.
അവരുടെ സ്വത്തുക്കളും സന്താനങ്ങളും നിന്നെ അത്ഭുതപ്പെടുത്താതിരിക്കട്ടെ. ഇഹലോകത്തില്‍ അവ മൂലം അവരെ ശിക്ഷിക്കുവാനും സത്യനിഷേധികളായിക്കൊണ്ട് അവര്‍ ജീവനാശമടയുവാനും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്.
(യുദ്ധത്തിനു പോകാതെ) ഒഴിഞ്ഞിരിക്കുന്ന സ്ത്രീകളുടെ കൂട്ടത്തിലായിരിക്കുന്നതില്‍ അവര്‍ തൃപ്തിയടഞ്ഞിരിക്കുന്നു. അവരുടെ ഹൃദയങ്ങളില്‍ മുദ്രവെക്കപ്പെടുകയും ചെയ്തിരിക്കുന്നു. അതിനാല്‍ അവര്‍ (കാര്യം) ഗ്രഹിക്കുകയില്ല.
പക്ഷെ, റസൂലും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരും തങ്ങളുടെ സ്വത്തുക്കള്‍ കൊണ്ടും ശരീരങ്ങള്‍ കൊണ്ടും സമരം ചെയ്തു. അവര്‍ക്കാണ് നന്മകളുള്ളത്. അവര്‍ തന്നെയാണ് വിജയം പ്രാപിച്ചവര്‍.
അല്ലാഹു അവര്‍ക്ക് താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകള്‍ ഒരുക്കിവെച്ചിരിക്കുന്നു. അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ വിജയം.
ഗ്രാമീണ അറബികളില്‍ നിന്ന് (യുദ്ധത്തിന് പോകാതിരിക്കാന്‍) ഒഴികഴിവ് ബോധിപ്പിക്കാനുള്ളവര്‍ തങ്ങള്‍ക്ക് സമ്മതം നല്കപ്പെടുവാന് വേണ്ടി (റസൂലിന്റെ അടുത്തു) വന്നു. അല്ലാഹുവിനോടും അവന്റെ ദൂതനോടും കള്ളം പറഞ്ഞവര്‍ (വീട്ടില്‍) ഇരിക്കുകയും ചെയ്തു. അവരില്‍ നിന്ന് അവിശ്വസിച്ചിട്ടുള്ളവര്‍ക്ക് വേദനയേറിയ ശിക്ഷ ബാധിക്കുന്നതാണ്.
മറ്റൊരു വിഭാഗത്തിന്റെ മേലും കുറ്റമില്ല. (യുദ്ധത്തിനു പോകാന്‍) നീ അവര്‍ക്കു വാഹനം നല്‍കുന്നതിന് വേണ്ടി അവര്‍ നിന്റെ അടുത്ത് വന്നപ്പോള്‍ നീ പറഞ്ഞു: നിങ്ങള്‍ക്ക് നല്കാന് യാതൊരു വാഹനവും ഞാന്‍ കാണുന്നില്ല. അങ്ങനെ (യുദ്ധത്തിനു വേണ്ടി) ചെലവഴിക്കാന്‍ യാതൊന്നും കണ്ടെത്താത്തതിന്റെ പേരിലുള്ള ദുഃഖത്താല്‍ കണ്ണുകളില്‍ നിന്ന് കണ്ണുനീര് ഒഴുകിക്കൊണ്ട് അവര്‍ തിരിച്ചുപോയി. (അങ്ങനെയുള്ള ഒരു വിഭാഗത്തിന്റെ മേല്‍.)
ഐശ്വര്യമുള്ളവരായിരിക്കെ (ഒഴിഞ്ഞു നില്ക്കാന്) നിന്നോട് സമ്മതം തേടുകയും, ഒഴിഞ്ഞിരിക്കുന്ന സ്ത്രീകളുടെ കൂട്ടത്തില്‍ ആയിരിക്കുന്നതില്‍ തൃപ്തി അടയുകയും ചെയ്ത വിഭാഗത്തിനെതിരില്‍ മാത്രമാണ് (കുറ്റം ആരോപിക്കാന്‍) മാര്‍ഗമുള്ളത്. അവരുടെ ഹൃദയങ്ങളില്‍ അല്ലാഹു മുദ്രവെക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ അവര്‍ (കാര്യം) മനസ്സിലാക്കുന്നില്ല.
നിങ്ങള്‍ അവരുടെ അടുത്തേക്ക് തിരിച്ചുചെന്നാല്‍ നിങ്ങളോട് അവര്‍ അല്ലാഹുവിന്റെ പേരില്‍ സത്യം ചെയ്യും. നിങ്ങള്‍ അവരെ വിട്ടു ഒഴിഞ്ഞുകളയുവാന്‍ വേണ്ടി(25) യത്രെ അത്. അത് കൊണ്ട് നിങ്ങള്‍ അവരെ ഒഴിവാക്കി വിട്ടേക്കുക. തീര്‍ച്ചയായും അവര്‍ വൃത്തികെട്ടവരാകുന്നു. അവരുടെ സങ്കേതം നരകമത്രെ. അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതിനുള്ള പ്രതിഫലമാണത്
25) അതായത് നിങ്ങള്‍ അവരെ ആക്ഷേപിക്കുകയോ അവര്‍ക്കെതിരില്‍ എന്തെങ്കിലും നടപടി സ്വീകരിക്കുകയോ ചെയ്യാതിരിക്കാന്‍ വേണ്ടി.
നിങ്ങളോടവര്‍ സത്യം ചെയ്യുന്നത് നിങ്ങള്‍ക്ക് അവരെപ്പറ്റി തൃപ്തിയാകുവാന്‍ വേണ്ടിയാണ്. ഇനി നിങ്ങള്‍ക്ക് അവരെപ്പറ്റി തൃപ്തിയായാല് തന്നെയും അല്ലാഹു അധര്‍മ്മകാരികളായ ജനങ്ങളെപ്പറ്റി തൃപ്തിപ്പെടുകയില്ല; തീര്‍ച്ച.
അഅ്റാബികള് (മരുഭൂവാസികള്‍) കൂടുതല്‍ കടുത്ത അവിശ്വാസവും കാപട്യവുമുള്ളവരത്രെ. അല്ലാഹു അവന്റെ ദൂതന്ന് അവതരിപ്പിച്ചു കൊടുത്തതിലെ നിയമപരിധികളറിയാതിരിക്കാന്‍ കൂടുതല്‍ തരപ്പെട്ടവരുമാണവര്‍.(26) അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.
26) പ്രാകൃതദശയില്‍ കഴിയുന്ന മനുഷ്യരുടെ പൊതുവെയുള്ള അവസ്ഥയാണ് ഇവിടെ പരാമര്‍ശിച്ചിട്ടുള്ളത്. പട്ടണങ്ങളിലുള്ളവരുമായി ബന്ധപ്പെടാനുള്ള അസൗകര്യം മൂലം അവര്‍ക്ക് വിവരങ്ങള്‍ ലഭിക്കാനുള്ള സാധ്യത കുറവായിരിക്കും. സംസാരത്തിലും പെരുമാറ്റത്തിലുമൊക്കെ പരുഷതയും കാര്‍ക്കശ്യവും കൂടുതലായിരിക്കുകയും ചെയ്യും. എന്നാല്‍ ഇത്തരക്കാരില്‍ നിന്നും വിശ്വാസം സ്വീകരിക്കാനും വിജ്ഞാനം നേടാനും അവസരം ലഭിക്കുന്ന ചിലര്‍ ആത്മാര്‍ഥതയുടെ നിറകുടങ്ങളായി മാറാറുണ്ട്. അത്തരക്കാരെപ്പറ്റി 99-ാം വചനത്തില്‍ പ്രതിപാദിക്കുന്നുണ്ട്.
തങ്ങള്‍ (ദാനമായി) ചെലവഴിക്കുന്നത് ഒരു ധനനഷ്ടമായി ഗണിക്കുകയും,(27) നിങ്ങള്‍ക്ക് കാലക്കേടുകള്‍ വരുന്നത് കാത്തിരിക്കുകയും ചെയ്യുന്ന ഒരു വിഭാഗം അഅ്റാബികളുടെ കൂട്ടത്തിലുണ്ട്. അവരുടെ മേല്‍ തന്നെയായിരിക്കട്ടെ ഹീനമായ കാലക്കേട്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ.
27) ദാനം ചെയ്യുന്നയാളുടെ മനസ്ഥിതിയാണ് അല്ലാഹു നോക്കുന്നത്. നഷ്ടബോധത്തോടെ വല്ലതും കൊടുക്കുന്നവന് അല്ലാഹുവിങ്കല്‍ ഒരു നേട്ടവും ഉണ്ടാവുകയില്ല. പുണ്യത്തിനും റബ്ബിൻ്റെ പ്രീതിക്കുമുളള മാര്‍ഗമെന്ന നിലയില്‍ നല്കുന്നതിനു മാത്രമേ അല്ലാഹുവിങ്കല്‍ വിലയുള്ളൂ.
മുഹാജിറുകളില് നിന്നും അന്സാറുകളില് നിന്നും ആദ്യമായി മുന്നോട്ട് വന്നവരും, സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടര്ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക് അവന് ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ വിജയം.
നിങ്ങളുടെ ചുറ്റുമുള്ള അഅ്റാബികളുടെ കൂട്ടത്തിലും കപടവിശ്വാസികളുണ്ട്. മദീനക്കാരുടെ കൂട്ടത്തിലുമുണ്ട്. കാപട്യത്തില്‍ അവര്‍ കടുത്തുപോയിരിക്കുന്നു. നിനക്ക് അവരെ അറിയില്ല. നമുക്ക് അവരെ അറിയാം. രണ്ട് പ്രാവശ്യം നാം അവരെ ശിക്ഷിക്കുന്നതാണ്.(29) പിന്നീട് വമ്പിച്ച ശിക്ഷയിലേക്ക് അവര്‍ തള്ളപ്പെടുന്നതുമാണ്.
29) കള്ളി വെളിച്ചത്താകുന്നതു വഴിയുള്ള അപമാനവും, ഹീനമായ മരണവുമാണ് ഇഹലോകത്ത് കപടന്മാര്ക്കുള്ള ശിക്ഷകള്‍.
തങ്ങളുടെ കുറ്റങ്ങള്‍ ഏറ്റുപറഞ്ഞ വേറെ ചിലരുണ്ട്. (കുറെ) സല്‍കര്‍മ്മവും, വേറെ ദുഷ്കര്‍മ്മവുമായി അവര്‍ കൂട്ടികലര്‍ത്തിയിരിക്കുന്നു. അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിച്ചെന്ന് വരാം. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവനുമാകുന്നു.
അവരെ ശുദ്ധീകരിക്കുകയും, അവരെ സംസ്കരിക്കുകയും ചെയ്യാനുതകുന്ന ദാനം അവരുടെ സ്വത്തുകളില്‍ നിന്ന് നീ വാങ്ങുകയും, അവര്‍ക്കുവേണ്ടി (അനുഗ്രഹത്തിന്നായി) പ്രാര്‍ത്ഥിക്കുകയും ചെയ്യുക. തീര്‍ച്ചയായും നിന്റെ പ്രാര്‍ത്ഥന അവര്‍ക്ക് ശാന്തി നല്‍കുന്നതത്രെ. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.
അല്ലാഹു തന്നെയാണ് തന്റെ ദാസന്മാരുടെ പശ്ചാത്താപം സ്വീകരിക്കുകയും, ദാനധര്‍മ്മങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്യുന്നതെന്നും അല്ലാഹു തന്നെയാണ് പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണ ചൊരിയുന്നവനുമെന്നും അവര്‍ മനസ്സിലാക്കിയിട്ടില്ലേ?
30) 'ഗൈബ്' എന്ന പദത്തിനാണ് 'അദൃശ്യം' എന്ന് അര്‍ഥം നല്‍കിയത്. പ്രസ്തുത പദത്തിൻ്റെ കൃത്യവും സൂക്ഷ്മവുമായ അര്‍ത്ഥം മനുഷ്യന് അല്ലാഹു നല്കിയ അറിവിൻ്റെ പരിധിക്ക് അപ്പുറത്തുള്ളത് എന്നാണ്. പ്രസ്തുത പരിധിക്കുള്ളിലുള്ളതിന് 'ശഹാദത്ത്' എന്നു പറയുന്നു.
അല്ലാഹുവിന്റെ കല്പന കിട്ടുന്നത് വരെ തീരുമാനം മാറ്റിവെക്കപ്പെട്ട മറ്റുചിലരുമുണ്ട്.(31) ഒന്നുകില്‍ അവന് അവരെ ശിക്ഷിക്കും. അല്ലെങ്കില്‍ അവരുടെ പശ്ചാത്താപം സ്വീകരിക്കും. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.
31) തബൂക്ക് യുദ്ധത്തില്‍ നിന്ന് പിന്മാാറി നിന്നവരെ മൂന്ന് വിഭാഗമായി തിരിച്ചിരിക്കുകയാണ് 101,102,106 എന്നീ വചനങ്ങളില്‍. ഒന്ന്: കാപട്യത്തില്‍ മൂടുറച്ചവര്‍. രണ്ട്: കുറ്റം ഏറ്റുപറയുകയും പശ്ചാത്താപം സ്വീകരിക്കപ്പെടുകയും ചെയ്തവര്‍. മൂന്ന്: അല്ലാഹുവിൻ്റെ കല്പന കിട്ടുന്നതുവരെ തീരുമാനം മാറ്റിവെക്കപ്പെട്ടവര്‍.
ദ്രോഹബുദ്ധിയാലും, സത്യനിഷേധത്താലും, വിശ്വാസികള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ വേണ്ടിയും മുമ്പുതന്നെ അല്ലാഹുവോടും അവന്റെ ദൂതനോടും യുദ്ധം ചെയ്തവര്‍ക്ക് താവളമുണ്ടാക്കികൊടുക്കുവാന്‍ വേണ്ടിയും ഒരു പള്ളിയുണ്ടാക്കിയവരും (ആ കപടന്മാരുടെ കൂട്ടത്തിലുണ്ട്).(32) ഞങ്ങള്‍ നല്ലതല്ലാതെ ഒന്നും ഉദ്ദേശിച്ചിട്ടില്ല എന്ന് അവര്‍ ആണയിട്ട് പറയുകയും ചെയ്യും. തീര്‍ച്ചയായും അവര്‍ കള്ളം പറയുന്നവര്‍ തന്നെയാണ് എന്നതിന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു.
32) മദീനയില്‍ ഖുബായിലെ പള്ളിക്കു സമീപം കപടവിശ്വാസികള്‍ ഉണ്ടാക്കിയ മറ്റൊരു പള്ളിയെപ്പറ്റിയാണ് പരാമര്‍ശം. 'മസ്ജിദുദ്ദ്വിറാര്‍' അഥവാ ദ്രോഹപ്പള്ളി എന്ന പേരിലാണ് ചരിത്രത്തില്‍ ഇത് അറിയപ്പെടുന്നത്.
(നബിയേ,) നീ ഒരിക്കലും അതില്‍ നമസ്കാരത്തിനു നില്‍ക്കരുത്. ആദ്യ ദിവസം തന്നെ ഭക്തിയിന്മേല് സ്ഥാപിക്കപ്പെട്ടിട്ടുള്ള പള്ളിയാണ് നീ നിന്നു നമസ്കരിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളത്.(33) ശുദ്ധികൈവരിക്കുവാന്‍ ഇഷ്ടപ്പെടുന്ന ചില ആളുകളുണ്ട് ആ പള്ളിയില്‍. ശുദ്ധികൈവരിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു.
33) മദീനയുടെ തെക്കുഭാഗത്തുളള ഖുബാ എന്ന സ്ഥഥലത്താണ് നബി(ﷺ) വന്നിറങ്ങി ഏതാനും ദിവസം താമസിച്ചത്. അവിടെ അന്ന് സ്ഥാപിതമായ പള്ളിയെപ്പറ്റിയാണ് ഇവടെ പരാമര്‍ശിച്ചിട്ടുള്ളത്. മദീനയിലെ അല്‍മസ്ജിദുന്നബവി പിന്നീടാണ് സ്ഥാപിതമായത്.
അല്ലാഹുവെ സംബന്ധിച്ച ഭക്തിയിന്‍മേലും അവന്റെ പ്രീതിയിന്‍മേലും തന്റെ കെട്ടിടം സ്ഥാപിച്ചവനോ അതല്ല, പൊളിഞ്ഞുവീഴാന്‍ പോകുന്ന ഒരു മണല്‍തിട്ടയുടെ വക്കത്ത് കെട്ടിടം സ്ഥാപിക്കുകയും എന്നിട്ടത് തന്നെയും കൊണ്ട് നരകാഗ്നിയില്‍ പൊളിഞ്ഞുവീഴുകയും ചെയ്തവനോ കൂടുതല്‍ ഉത്തമന്? അക്രമികളായ ജനങ്ങളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.
അവര്‍ സ്ഥാപിച്ച അവരുടെ കെട്ടിടം അവരുടെ ഹൃദയങ്ങളില്‍ ആശങ്കയായി തുടരുന്നതാണ്. അവരുടെ ഹൃദയങ്ങള്‍ കഷ്ണം കഷ്ണമായി തീര്‍ന്നെങ്കിലല്ലാതെ.(34) അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു
34) ആ പള്ളിയുടെയും അത് സ്ഥാപിച്ച കപടന്മാരുടെയും കാര്യത്തില്‍ അല്ലാഹുവും റസൂലും എന്തു തീരുമാനമാവും എടുക്കുകയെന്ന കാര്യമാണ് അവര്‍ക്ക് ആശങ്ക ജനിപ്പിച്ചിരുന്ന വിഷയം. അവരുടെ ഹൃദയങ്ങള്‍ പ്രവര്‍ത്തിക്കുന്ന കാലമത്രയും ആ ആശങ്ക നിലനില്‍ക്കുമെന്ന് അല്ലാഹു വ്യക്തമാക്കുന്നു.
തീര്‍ച്ചയായും സത്യവിശ്വാസികളുടെ പക്കല്‍ നിന്ന്, അവര്‍ക്ക് സ്വര്‍ഗമുണ്ടായിരിക്കുക എന്നതിനുപകരമായി അവരുടെ ദേഹങ്ങളും അവരുടെ ധനവും അല്ലാഹു വാങ്ങിയിരിക്കുന്നു. അവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. അങ്ങനെ അവര്‍ കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. (അങ്ങനെ അവര്‍ സ്വര്‍ഗാവകാശികളാകുന്നു.) തൗറാത്തിലും ഇന്‍ജീലിലും ഖുര്‍ആനിലും തന്റെ മേല്‍ ബാധ്യതയായി അല്ലാഹു പ്രഖ്യാപിച്ച സത്യവാഗ്ദാന(35)മത്രെ അത്. അല്ലാഹുവെക്കാളധികം തന്റെ കരാര്‍ നിറവേറ്റുന്നവനായി ആരുണ്ട്? അതിനാല്‍ നിങ്ങള്‍ (അല്ലാഹുവുമായി) നടത്തിയിട്ടുള്ള ആ ഇടപാടില്‍ സന്തോഷം കൊള്ളുവിന്‍. അതു തന്നെയാണ് മഹത്തായ ഭാഗ്യം.
ഇബ്രാഹീം അദ്ദേഹത്തിന്റെ പിതാവിന് വേണ്ടി പാപമോചനം തേടിയത് അദ്ദേഹം പിതാവിനോട് അങ്ങനെ വാഗ്ദാനം ചെയ്തത് കൊണ്ട് മാത്രമായിരുന്നു. എന്നാല്‍ അയാള്‍ (പിതാവ്) അല്ലാഹുവിന്റെ ശത്രുവാണെന്ന് അദ്ദേഹത്തിന് വ്യക്തമായപ്പോള്‍ അദ്ദേഹം അയാളെ (പിതാവിനെ) വിട്ടൊഴിഞ്ഞു. തീര്‍ച്ചയായും ഇബ്രാഹീം ഏറെ താഴ്മയുള്ളവനും സഹനശീലനുമാകുന്നു.
ഒരു ജനതയ്ക്ക് മാര്‍ഗദര്‍ശനം നല്‍കിയതിന് ശേഷം, അവര്‍ കാത്തുസൂക്ഷിക്കേണ്ടതെന്തെന്ന് അവര്‍ക്ക് വ്യക്തമാക്കികൊടുക്കുന്നതു വരെ അല്ലാഹു അവരെ പിഴച്ചവരായി ഗണിക്കുന്നതല്ല.(36) തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.
36) മദ്യം നിഷിദ്ധമാക്കിക്കൊണ്ടുളള വിധി വിശുദ്ധ ഖുര്‍ആനിലൂടെ അവതരിപ്പിക്കുന്നതിനു മുമ്പ് അത് കഴിച്ചവനെ ദുര്‍മാര്‍ഗിയായി അല്ലാഹു ഗണിക്കുകയില്ല എന്ന് ഇതില്‍ നിന്ന് ഗ്രഹിക്കാം. ഒരു കാര്യം നിഷിദ്ധമായി പ്രഖ്യാപിക്കപ്പെടുന്നതിനു മുമ്പ് അത് ചെയ്തവരുടെയെല്ലാം വിധി ഇതുപോലെ തന്നെ.
തീര്‍ച്ചയായും അല്ലാഹുവിന്നുള്ളതാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അവന് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്ക് യാതൊരു രക്ഷാധികാരിയും സഹായിയുമില്ല.
തീര്‍ച്ചയായും പ്രവാചകന്റെയും, ഞെരുക്കത്തിന്റെ ഘട്ടത്തില്‍ അദ്ദേഹത്തെ പിന്തുടര്‍ന്നവരായ മുഹാജിറുകളുടെയും അന്‍സാറുകളുടെയും നേരെ അല്ലാഹു (പശ്ചാത്താപം സ്വീകരിച്ചുകൊണ്ട്) കനിഞ്ഞ് മടങ്ങിയിരിക്കുന്നു - അവരില്‍ നിന്ന് ഒരു വിഭാഗത്തിന്റെ(37) ഹൃദയങ്ങള്‍ തെറ്റിപ്പോകുമാറായതിനു ശേഷം. എന്നിട്ട് അല്ലാഹു അവരുടെ നേരെ കനിഞ്ഞു മടങ്ങി. തീര്‍ച്ചയായും അവന് അവരോട് ഏറെ കൃപയുള്ളവനും കരുണ ചൊരിയുന്നവനുമാകുന്നു.
37) തബൂക്ക് യുദ്ധരംഗത്തേക്കുള്ള ക്ലേശകരമായ യാത്രയുടെ വിഷയത്തില്‍ കനത്ത പ്രയാസങ്ങള്‍ നിമിത്തം ദൗര്‍ബല്യവും ചാപല്യവും പ്രകടിപ്പിച്ച ദുര്‍ബലമനസ്കരായ സത്യവിശ്വാസികളെപ്പറ്റിയാണ് സൂചന. 102-ാം വചനത്തിലും ഇവരെപ്പറ്റി പരാമര്‍ശിച്ചിട്ടുണ്ട്.
പിന്നേക്ക് മാറ്റിവെക്കപ്പെട്ട ആ മൂന്ന് പേരുടെ നേരെയും (പശ്ചാത്താപം സ്വീകരിച്ചുകൊണ്ട് അല്ലാഹു കനിഞ്ഞ് മടങ്ങിയിരിക്കുന്നു.) (38) അങ്ങനെ ഭൂമി വിശാലമായിട്ടുകൂടി അവര്‍ക്കത് ഇടുങ്ങിയതായിത്തീരുകയും, തങ്ങളുടെ മനസ്സുകള്‍ തന്നെ അവര്‍ക്ക് ഞെരുങ്ങിപ്പോകുകയും, അല്ലാഹുവിങ്കല്‍ നിന്ന് രക്ഷതേടുവാന്‍ അവങ്കലല്ലാതെ അഭയസ്ഥാനമില്ലെന്ന് അവര്‍ (ഉറപ്പിച്ച്) മനസ്സിലാക്കുകയും ചെയ്തപ്പോള്‍ അവന് വീണ്ടും (പശ്ചാത്താപം സ്വീകരിച്ചുകൊണ്ട്) അവരുടെ നേരെ കനിഞ്ഞു മടങ്ങി. അവര്‍ ഖേദിച്ചുമടങ്ങുന്നവരായിരിക്കാന്‍ വേണ്ടിയത്രെ അത്. തീര്‍ച്ചയായും അല്ലാഹു ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണ ചൊരിയുന്നവനുമാകുന്നു.
38) 'തീരുമാനം മാറ്റിവെക്കപ്പെട്ടവര്‍' എന്ന് 106-ാം വചനത്തില്‍ വിശേഷിപ്പിച്ചതും ഈ മൂന്നു പേരെത്തന്നെയാണ്. കഅ്ബുബ്നു മാലിക്, ഹിലാലുബ്നു ഉമയ്യഃ, മുറാറത്തുബ്നു റബീഅ് എന്നീ സഹാബികളത്രെ അവർ. അൻസാറുകളിൽപെട്ട ഈ മൂന്നുപേർ ന്യായമായ കാരണം കൂടാതെ തബൂക്ക് യുദ്ധത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കുകയാണ് ചെയ്തത്. അവർ ചെയ്ത അക്ഷന്തവ്യമായ അപരാധം നിമിത്തം റസൂലും സഹാബികളും അവരുമായുള്ള സമ്പർക്കം അവസാനിപ്പിച്ചു. അവർക്ക് കടുത്ത ദുഃഖവും പശ്ചാത്താപവുമുണ്ടായി. അവസാനം അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിച്ചു.
മദീനക്കാര്‍ക്കും അവരുടെ ചുറ്റുമുള്ള അഅ്റാബികള്‍ക്കും അല്ലാഹുവിന്റെ ദൂതനെ വിട്ട് പിന്മാറി നില്‍ക്കാനോ, അദ്ദേഹത്തിന്റെ കാര്യം അവഗണിച്ചുകൊണ്ട് അവരവരുടെ (സ്വന്തം) കാര്യങ്ങളില്‍ താല്പര്യം കാണിക്കാനോ പാടുള്ളതല്ല. അതെന്തുകൊണ്ടെന്നാല്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അവര്‍ക്ക് ദാഹവും ക്ഷീണവും വിശപ്പും നേരിടുകയോ, അവിശ്വാസികളെ പ്രകോപിപ്പിക്കുന്ന വല്ല സ്ഥാനത്തും അവര്‍ കാല് വെക്കുകയോ, ശത്രുവിന് വല്ല നാശവും ഏല്പിക്കുകയോ ചെയ്യുന്ന പക്ഷം അതു കാരണം അവര്‍ക്ക് ഒരു സല്‍കര്‍മ്മം രേഖപ്പെടുത്തപ്പെടാതിരിക്കുകയില്ല. തീര്‍ച്ചയായും സുകൃതം ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അല്ലാഹു നഷ്ടപ്പെടുത്തിക്കളയുന്നതല്ല.
സത്യവിശ്വാസികള്‍ ആകമാനം (യുദ്ധത്തിന്ന്) പുറപ്പെടാവതല്ല. എന്നാല്‍ അവരിലെ ഓരോ വിഭാഗത്തില്‍ നിന്നും ഓരോ സംഘം പുറപ്പെട്ട് പോയിക്കൂടേ?(39) എങ്കില്‍ (ബാക്കിയുള്ളവര്‍ക്ക് നബിയോടൊപ്പം നിന്ന്) മതകാര്യങ്ങളില്‍ ജ്ഞാനം നേടുവാനും തങ്ങളുടെ ആളുകള്‍ (യുദ്ധരംഗത്ത് നിന്ന്) അവരുടെ അടുത്തേക്ക് തിരിച്ചുവന്നാല്‍ അവര്‍ക്ക് താക്കീത് നല്കുവാനും കഴിയുമല്ലോ?(40) അവര്‍ സൂക്ഷ്മത പാലിച്ചേക്കാം.
39) ആരോഗ്യവും ആയോധനപാടവവുമുള്ളവരാണ് യുദ്ധത്തിന് പോകേണ്ടത്. മറ്റുതരത്തില്‍ സേവനങ്ങള്‍ അര്‍പ്പിക്കാന്‍ കഴിവുള്ളവര്‍ അങ്ങനെ ചെയ്യേണ്ടതാണ്.
40) ഈ ആയത്തിന് വ്യത്യസ്തമായ വ്യാഖ്യാനങ്ങള്‍ നല്കപ്പെട്ടിട്ടുണ്ട്. അതിലൊന്നാണ് ഇവിടെ അവലംബിച്ചിട്ടുള്ളത്. കൂടുതല്‍ ഗ്രഹിക്കാന്‍ വിശദമായ വ്യാഖ്യാനഗ്രന്ഥങ്ങള്‍ നോക്കേണ്ടതാണ്.
സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത് താമസിക്കുന്ന സത്യനിഷേധികളോട് നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം.(41) അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.
(ഖുര്‍ആനിലെ) ഏതെങ്കിലും ഒരു അദ്ധ്യായം അവതരിപ്പിക്കപ്പെട്ടാല്‍ അവരില്‍ ചിലര്‍ പറയും: നിങ്ങളില്‍ ആര്‍ക്കാണ് ഇത് വിശ്വാസം വര്‍ദ്ധിപ്പിച്ചു തന്നത്? എന്നാല്‍ സത്യവിശ്വാസികള്‍ക്കാകട്ടെ, അതവരുടെ വിശ്വാസം വര്‍ദ്ധിപ്പിക്കുക തന്നെയാണ് ചെയ്തത്. അവര്‍ (അതില്‍) സന്തോഷം കൊള്ളുകയും ചെയ്യുന്നു.
എന്നാല്‍ മനസ്സുകളില്‍ രോഗമുള്ളവര്‍ക്കാകട്ടെ അവര്‍ക്ക് അവരുടെ ദുഷ്ടതയിലേക്ക് കൂടുതല്‍ ദുഷ്ടത കൂട്ടിചേര്‍ക്കുകയാണ് അത് ചെയ്തത്. അവര്‍ സത്യനിഷേധികളായിരിക്കെത്തന്നെ മരിക്കുകയും ചെയ്തു.
അവര്‍ ഓരോ കൊല്ലവും ഒന്നോ, രണ്ടോ തവണ പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന് അവര്‍ കാണുന്നില്ലേ? എന്നിട്ടും അവര്‍ ഖേദിച്ചുമടങ്ങുന്നില്ല. ചിന്തിച്ചു മനസ്സിലാക്കുന്നുമില്ല.(42)
42) റസൂലി(ﷺ)നും അനുചരന്മാര്ക്കും ഉണ്ടായിക്കൊണ്ടിരുന്ന വിജയങ്ങളെയും, സത്യനിഷേധികള്‍ക്ക് നേരിടുന്ന അപമാനത്തെയും പരാജയങ്ങളെയും സംബന്ധിച്ച് ശരിയായി ചിന്തിക്കുന്ന പക്ഷം അവര്‍ പശ്ചാത്തപിക്കുക തന്നെ ചെയ്യുമായിരുന്നു.
ഏതെങ്കിലും ഒരു അദ്ധ്യായം അവതരിപ്പിക്കപ്പെട്ടാല്‍ അവരില്‍ ചിലര്‍ മറ്റു ചിലരെ, നിങ്ങളെ ആരെങ്കിലും കാണുന്നുണ്ടോ എന്ന ചോദ്യഭാവത്തില്‍ നോക്കും. എന്നിട്ട് അവര്‍ തിരിഞ്ഞുകളയുകയും ചെയ്യും.(43) അവര്‍ (കാര്യം) ഗ്രഹിക്കാത്ത ഒരു ജനവിഭാഗമായതിനാല്‍ അല്ലാഹു അവരുടെ മനസ്സുകളെ തിരിച്ചുകളഞ്ഞിരിക്കുകയാണ്.
43) വിശുദ്ധഖുര്‍ആനിലെ ഓരോ വചനവും ഓരോ അധ്യായവും അവതരിപ്പിക്കപ്പെടുമ്പോള്‍ സത്യവിശ്വാസികള്‍ സന്തുഷ്ടരാകുന്നു. റസൂല്‍(ﷺ) ഖുര്‍ആന്‍ ഓതിക്കേള്‍പ്പിക്കുമ്പോള്‍ അവിടുത്തെ തിരുസന്നിധിയിലുള്ള സത്യവിശ്വാസികള്‍ അത് ശ്രദ്ധിച്ച് കേള്‍ക്കുന്നു. എന്നാല്‍ കപടവിശ്വാസികളുടെ നില അങ്ങനെയല്ല. തങ്ങളെ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന് നോക്കിക്കൊണ്ട് അവിടെ നിന്ന് ഒഴിഞ്ഞുമാറാനായിരിക്കും അവര്‍ ശ്രദ്ധിക്കുക.
തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍ നിന്നുതന്നെയുള്ള ഒരു ദൂതന് വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് സഹിക്കാന്‍ കഴിയാത്തവനും, നിങ്ങളുടെ കാര്യത്തില്‍ അതീവതാല്‍പര്യമുള്ളവനും, സത്യവിശ്വാസികളോട് അത്യന്തം ദയാലുവും കാരുണ്യവാനുമാണ് അദ്ദേഹം.
എന്നാല്‍ അവര്‍ തിരിഞ്ഞുകളയുന്ന പക്ഷം (നബിയേ,) നീ പറയുക: എനിക്ക് അല്ലാഹു മതി. അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അവന്റെ മേലാണ് ഞാന്‍ ഭരമേല്പിച്ചിരിക്കുന്നത്. അവനാണ് മഹത്തായ സിംഹാസനത്തിന്റെ നാഥന്.
Contents of the translations can be downloaded and re-published, with the following terms and conditions:
1. No modification, addition, or deletion of the content.
2. Clearly referring to the publisher and the source (QuranEnc.com).
3. Mentioning the version number when re-publishing the translation.
4. Keeping the transcript information inside the document.
5. Notifying the source (QuranEnc.com) of any note on the translation.
6. Updating the translation according to the latest version issued from the source (QuranEnc.com).
7. Inappropriate advertisements must not be included when displaying translations of the meanings of the Noble Quran.
Hasil pencarian:
API specs
Endpoints:
Sura translation
GET / https://quranenc.com/api/v1/translation/sura/{translation_key}/{sura_number} description: get the specified translation (by its translation_key) for the speicified sura (by its number)
Parameters: translation_key: (the key of the currently selected translation) sura_number: [1-114] (Sura number in the mosshaf which should be between 1 and 114)
Returns:
json object containing array of objects, each object contains the "sura", "aya", "translation" and "footnotes".
GET / https://quranenc.com/api/v1/translation/aya/{translation_key}/{sura_number}/{aya_number} description: get the specified translation (by its translation_key) for the speicified aya (by its number sura_number and aya_number)
Parameters: translation_key: (the key of the currently selected translation) sura_number: [1-114] (Sura number in the mosshaf which should be between 1 and 114) aya_number: [1-...] (Aya number in the sura)
Returns:
json object containing the "sura", "aya", "translation" and "footnotes".