Check out the new design

വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ * - വിവർത്തനങ്ങളുടെ സൂചിക


പരിഭാഷ അദ്ധ്യായം: സ്സ്വാഫ്ഫാത്ത്   ആയത്ത്:
وَجَعَلْنَا ذُرِّیَّتَهٗ هُمُ الْبٰقِیْنَ ۟ؗۖ
അദ്ദേഹത്തിൻ്റെ കുടുംബത്തെയും വിശ്വാസികളായ അദ്ദേഹത്തിൻ്റെ അനുയായികളെയും മാത്രം നാം രക്ഷപ്പെടുത്തി. അല്ലാത്തവരെയെല്ലാം -അദ്ദേഹത്തിൻ്റെ ജനതയിലെ നിഷേധികളെ മുഴുവൻ- നാം മുക്കി നശിപ്പിക്കുകയും ചെയ്തു.
അറബി ഖുർആൻ വിവരണങ്ങൾ:
وَتَرَكْنَا عَلَیْهِ فِی الْاٰخِرِیْنَ ۟ؗۖ
ശേഷം വന്ന സമൂഹങ്ങളിൽ അദ്ദേഹത്തിന് നാം സൽകീർത്തി നിലനിർത്തി നൽകുകയും, അവർ അദ്ദേഹത്തെ വാഴ്ത്തുകയും ചെയ്തു.
അറബി ഖുർആൻ വിവരണങ്ങൾ:
سَلٰمٌ عَلٰی نُوْحٍ فِی الْعٰلَمِیْنَ ۟
ശേഷം വന്ന സമൂഹങ്ങളിൽ നൂഹിനെ കുറിച്ച് ആക്ഷേപം പറയപ്പെടുക എന്നതിൽ നിന്ന് അദ്ദേഹത്തിന് സമാധാനവും രക്ഷയുമുണ്ടാകട്ടെ! അല്ല! അദ്ദേഹത്തിൻ്റെ സൽകീർത്തിയും സൽപ്പേരും നിലനിൽക്കുന്നതാണ്.
അറബി ഖുർആൻ വിവരണങ്ങൾ:
اِنَّا كَذٰلِكَ نَجْزِی الْمُحْسِنِیْنَ ۟
നൂഹിന് നൽകിയ ഇതു പോലുള്ള പ്രതിഫലമാണ് അല്ലാഹുവിനു മാത്രമുള്ള തങ്ങളുടെ ആരാധന കൊണ്ടും, സൽകർമ്മങ്ങൾ കൊണ്ടും സദ് വൃത്തരായി തീർന്നവർക്ക് നാം നൽകുക.
അറബി ഖുർആൻ വിവരണങ്ങൾ:
اِنَّهٗ مِنْ عِبَادِنَا الْمُؤْمِنِیْنَ ۟
തീർച്ചയായും നൂഹ് (അല്ലാഹുവിൽ) വിശ്വസിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്ത (നല്ലവരായ) നമ്മുടെ ദാസന്മാരുടെ കൂട്ടത്തിലാകുന്നു.
അറബി ഖുർആൻ വിവരണങ്ങൾ:
ثُمَّ اَغْرَقْنَا الْاٰخَرِیْنَ ۟
പിന്നീട് ബാക്കിയുള്ളവരെ നാം അവരുടെ മേൽ അയച്ച പ്രളയത്തിൽ മുക്കി നശിപ്പിച്ചു. അപ്പോൾ അവരിൽ ഒരാളും ശേഷം അവശേഷിച്ചില്ല.
അറബി ഖുർആൻ വിവരണങ്ങൾ:
وَاِنَّ مِنْ شِیْعَتِهٖ لَاِبْرٰهِیْمَ ۟ۘ
അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിലേക്ക് ക്ഷണിക്കുന്നതിൽ അദ്ദേഹത്തോട് (നൂഹിനോട്) യോജിച്ച, അദ്ദേഹത്തിൻ്റെ മതക്കാരിൽ പെട്ടയാൾ തന്നെയായിരുന്നു ഇബ്രാഹീമും.
അറബി ഖുർആൻ വിവരണങ്ങൾ:
اِذْ جَآءَ رَبَّهٗ بِقَلْبٍ سَلِیْمٍ ۟
അല്ലാഹുവല്ലാത്തവർക്കുള്ള ആരാധനയിൽ നിന്ന് മുക്തമായ, അല്ലാഹുവിനായി അവൻ്റെ സൃഷ്ടികളോട് ഗുണകാംക്ഷ പുലർത്തിയ നിഷ്കളങ്കമായ ഹൃദയവുമായി അദ്ദേഹം തൻ്റെ രക്ഷിതാവിലേക്ക് വന്ന സന്ദർഭം ഓർക്കുക.
അറബി ഖുർആൻ വിവരണങ്ങൾ:
اِذْ قَالَ لِاَبِیْهِ وَقَوْمِهٖ مَاذَا تَعْبُدُوْنَ ۟ۚ
അദ്ദേഹം തൻ്റെ പിതാവിനോടും ബഹുദൈവാരാധകരായ അദ്ദേഹത്തിൻ്റെ സമൂഹത്തോടും ആക്ഷേപസ്വരത്തിൽ ഇപ്രകാരം പറഞ്ഞ സന്ദർഭം: അല്ലാഹുവിന് പുറമെ നിങ്ങൾ എന്തിനെയാണ് ഈ ആരാധിക്കുന്നത്?!
അറബി ഖുർആൻ വിവരണങ്ങൾ:
اَىِٕفْكًا اٰلِهَةً دُوْنَ اللّٰهِ تُرِیْدُوْنَ ۟ؕ
കെട്ടിച്ചമച്ചുണ്ടാക്കപ്പെട്ട ആരാധ്യന്മാരെയാണോ നിങ്ങൾ അല്ലാഹുവിന് പുറമെ ആരാധിച്ചു കൊണ്ടിരിക്കുന്നത്?!
അറബി ഖുർആൻ വിവരണങ്ങൾ:
فَمَا ظَنُّكُمْ بِرَبِّ الْعٰلَمِیْنَ ۟
ഓ എൻ്റെ സമൂഹമേ! അപ്പോൾ ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിന് പുറമെയുള്ളവരെ ആരാധിച്ചു കൊണ്ട് അവനെ നിങ്ങൾ കണ്ടുമുട്ടിയാൽ (എങ്ങനെയുണ്ടായിരിക്കുമെന്നാണ്) നിങ്ങൾ ധരിച്ചു വെച്ചിരിക്കുന്നത്?! അവൻ നിങ്ങളെ എന്തു ചെയ്യുമെന്നാണ് നിങ്ങൾ കരുതുന്നത്?!
അറബി ഖുർആൻ വിവരണങ്ങൾ:
فَنَظَرَ نَظْرَةً فِی النُّجُوْمِ ۟ۙ
അപ്പോൾ ഇബ്രാഹീം തൻ്റെ സമൂഹത്തോടൊപ്പം പോകാതിരിക്കുന്നതിനായി ഒരു തന്ത്രം മെനയുന്നതിന് വേണ്ടി നക്ഷത്രങ്ങളിലേക്ക് തൻ്റെ നോട്ടമയച്ചു.
അറബി ഖുർആൻ വിവരണങ്ങൾ:
فَقَالَ اِنِّیْ سَقِیْمٌ ۟
തൻ്റെ സമൂഹത്തോടൊപ്പം അവരുടെ ആഘോഷസ്ഥലത്തേക്ക് പോകാതിരിക്കുന്നതിന് വേണ്ടി ഒരു കാരണമെന്നോണം ഇബ്രാഹീം പറഞ്ഞു: തീർച്ചയായും ഞാൻ ഒരു രോഗിയാണ്.
അറബി ഖുർആൻ വിവരണങ്ങൾ:
فَتَوَلَّوْا عَنْهُ مُدْبِرِیْنَ ۟
അപ്പോൾ അവർ അദ്ദേഹത്തെ (നാട്ടിൽ) അവരുടെ പിന്നിൽ ഉപേക്ഷിച്ചു കൊണ്ട് (ആഘോഷത്തിനായി) പുറപ്പെട്ടു.
അറബി ഖുർആൻ വിവരണങ്ങൾ:
فَرَاغَ اِلٰۤی اٰلِهَتِهِمْ فَقَالَ اَلَا تَاْكُلُوْنَ ۟ۚ
അല്ലാഹുവിന് പുറമെ അവർ ആരാധിച്ചിരുന്ന ആരാധ്യന്മാരിലേക്ക് ചാഞ്ഞു (നോക്കി) കൊണ്ട് അദ്ദേഹം പരിഹാസത്തോടെ പറഞ്ഞു: നിങ്ങൾക്കായി ബഹുദൈവാരാധകർ ഉണ്ടാക്കി വെച്ചിട്ടുള്ള ഭക്ഷണത്തിൽ നിന്ന് നിങ്ങളെടുത്ത് കഴിക്കുന്നില്ലേ?!
അറബി ഖുർആൻ വിവരണങ്ങൾ:
مَا لَكُمْ لَا تَنْطِقُوْنَ ۟
എന്തേ നിങ്ങളൊന്നും മിണ്ടാത്തത്?! നിങ്ങളോട് ചോദിക്കുന്നവർക്ക് നിങ്ങളെന്തേ ഉത്തരം നൽകാത്തത്?! ഇങ്ങനെയുള്ളത് അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുകയോ?!
അറബി ഖുർആൻ വിവരണങ്ങൾ:
فَرَاغَ عَلَیْهِمْ ضَرْبًا بِالْیَمِیْنِ ۟
അങ്ങനെ ഇബ്രാഹീം അവയിലേക്ക് തിരിഞ്ഞു കൊണ്ട്, തൻ്റെ വലതു കൈ കൊണ്ട് അവയോരോന്നായി തകർത്തു കളഞ്ഞു.
അറബി ഖുർആൻ വിവരണങ്ങൾ:
فَاَقْبَلُوْۤا اِلَیْهِ یَزِفُّوْنَ ۟
അപ്പോൾ ഈ വിഗ്രഹങ്ങളെ ആരാധിച്ചിരുന്നവർ ഇബ്രാഹീമിന് നേരെ കുതിച്ചെത്തി.
അറബി ഖുർആൻ വിവരണങ്ങൾ:
قَالَ اَتَعْبُدُوْنَ مَا تَنْحِتُوْنَ ۟ۙ
ഇബ്രാഹീം സ്ഥൈര്യത്തോടെ അവരെ നേരിട്ടു. അദ്ദേഹം ആക്ഷേപസ്വരത്തിൽ അവരോട് ചോദിച്ചു: അല്ലാഹുവിന് പുറമെ നിങ്ങൾ തന്നെ നിങ്ങളുടെ കൈകൾ കൊണ്ട് കൊത്തിയുണ്ടാക്കിയവയെയാണോ നിങ്ങൾ ആരാധിക്കുന്നത്?!
അറബി ഖുർആൻ വിവരണങ്ങൾ:
وَاللّٰهُ خَلَقَكُمْ وَمَا تَعْمَلُوْنَ ۟
അല്ലാഹുവാണല്ലോ നിങ്ങളെയും നിങ്ങളുടെ പ്രവർത്തനങ്ങളെയും സൃഷ്ടിച്ചത്?! ഈ വിഗ്രഹങ്ങൾ നിങ്ങൾ പ്രവർത്തിച്ചുണ്ടാക്കിയതാണല്ലോ?! അതിനാൽ അല്ലാഹു മാത്രമാണ് ആരാധിക്കപ്പെടാൻ അർഹതയുള്ള ഒരേയൊരുവൻ. അവനിൽ മറ്റാരെയും പങ്കുചേർക്കാൻ പാടില്ല.
അറബി ഖുർആൻ വിവരണങ്ങൾ:
قَالُوا ابْنُوْا لَهٗ بُنْیَانًا فَاَلْقُوْهُ فِی الْجَحِیْمِ ۟
ഇബ്രാഹീമിനെ തെളിവുകൾ കൊണ്ട് ഖണ്ഡിക്കാൻ കഴിയാതെ വന്നപ്പോൾ അവർ ബലം പ്രയോഗിക്കുന്നതിലേക്ക് തിരിഞ്ഞു. ഇബ്രാഹീമിൻ്റെ കാര്യത്തിൽ എന്തു ചെയ്യണമെന്ന് പരസ്പരം കൂടിയാലോചിച്ച ശേഷം അവർ പറഞ്ഞു: അവന് വേണ്ടി നിങ്ങളൊരു ചൂള പണിയുക. അതിൽ വിറകുകൾ നിറച്ച ശേഷം അതിന് തീ കൊടുക്കുകയും, ശേഷം അവനെ അതിലേക്ക് എറിയുകയും ചെയ്യുക.
അറബി ഖുർആൻ വിവരണങ്ങൾ:
فَاَرَادُوْا بِهٖ كَیْدًا فَجَعَلْنٰهُمُ الْاَسْفَلِیْنَ ۟
അങ്ങനെ ഇബ്രാഹീമിൻ്റെ സമൂഹം അദ്ദേഹത്തെ ഉപദ്രവിക്കാനും, അദ്ദേഹത്തെ കൊലപ്പെടുത്താനും ഉദ്ദേശിച്ചു. അങ്ങനെ അദ്ദേഹത്തിൽ നിന്ന് ആശ്വാസം ലഭിക്കുമെന്നും (അവർ പ്രതീക്ഷിച്ചു). അപ്പോൾ നാമവരെ പരാജിതരാക്കി തീർത്തു. (അവർ കത്തിച്ചു വെച്ച) അഗ്നിയെ അല്ലാഹു അദ്ദേഹത്തിന് തണുപ്പും സമാധാനവുമുള്ളതാക്കി.
അറബി ഖുർആൻ വിവരണങ്ങൾ:
وَقَالَ اِنِّیْ ذَاهِبٌ اِلٰی رَبِّیْ سَیَهْدِیْنِ ۟
ഇബ്രാഹീം പറഞ്ഞു: എൻറെ ജനതയുടെ നാടുപേക്ഷിച്ചു കൊണ്ട് എൻ്റെ രക്ഷിതാവിലേക്ക് -അവനെ ആരാധിക്കാൻ കഴിയുന്നിടത്തേക്ക്- ഞാൻ പാലായനം ചെയ്യുന്നു. ഇഹലോകത്തും പരലോകത്തും എനിക്ക് ഉത്തമമായതേതോ; എൻ്റെ രക്ഷിതാവ് അതിലേക്ക് എന്നെ വഴിതെളിക്കുന്നതാണ്.
അറബി ഖുർആൻ വിവരണങ്ങൾ:
رَبِّ هَبْ لِیْ مِنَ الصّٰلِحِیْنَ ۟
എൻ്റെ രക്ഷിതാവേ! സുകൃതവാനായ ഒരു സന്താനത്തെ നീ എനിക്ക് നൽകേണമേ! (അങ്ങനെ അവൻ) എനിക്കൊരു സഹായിയും, എൻ്റെ ജനതയിൽ നിന്ന് (അകന്നു നിൽക്കുന്നതിനാൽ) സംഭവിച്ചിരിക്കുന്ന ഈ അപരിചിതത്വത്തിന് പരിഹാരമാവുകയും ചെയ്യുമല്ലോ?!
അറബി ഖുർആൻ വിവരണങ്ങൾ:
فَبَشَّرْنٰهُ بِغُلٰمٍ حَلِیْمٍ ۟
അപ്പോൾ അദ്ദേഹത്തിൻ്റെ പ്രാർത്ഥനക്ക് നാം ഉത്തരം നൽകുകയും, സന്തോഷിപ്പിക്കുന്ന ആ വാർത്ത നാം അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. വലുതായാൽ സഹനശീലനായിത്തീരുന്ന ഒരു സന്താനത്തെ കുറിച്ച് നാം അദ്ദേഹത്തെ സന്തോഷവാർത്ത അറിയിച്ചു. ഇസ്മാഈൽ നബി -عَلَيْهِ السَّلَامُ- യാണ് ഈ സന്താനം.
അറബി ഖുർആൻ വിവരണങ്ങൾ:
فَلَمَّا بَلَغَ مَعَهُ السَّعْیَ قَالَ یٰبُنَیَّ اِنِّیْۤ اَرٰی فِی الْمَنَامِ اَنِّیْۤ اَذْبَحُكَ فَانْظُرْ مَاذَا تَرٰی ؕ— قَالَ یٰۤاَبَتِ افْعَلْ مَا تُؤْمَرُ ؗ— سَتَجِدُنِیْۤ اِنْ شَآءَ اللّٰهُ مِنَ الصّٰبِرِیْنَ ۟
അങ്ങനെ ഇസ്മാഈൽ ഒരു യുവാവായി തീരുകയും, തൻറെ പിതാവിൻറെ പ്രയത്നത്തിലേക്ക് അദ്ദേഹം എത്തുകയും ചെയ്തപ്പോൾ അദ്ദേഹത്തിൻറെ പിതാവായ ഇബ്രാഹീം ഒരു സ്വപ്നം കണ്ടു. നബിമാരുടെ സ്വപ്നങ്ങൾ അല്ലാഹുവിൽ നിന്നുള്ള സന്ദേശമാണ്. താൻ കണ്ട സ്വപ്നത്തിന്റെ ഉള്ളടക്കം ഇബ്രാഹീം തൻറെ മകനെ അറിയിച്ചു. അദ്ദേഹം പറഞ്ഞു: എൻറെ പൊന്നുമകനേ! നിന്നെ അറുക്കുന്നതായി ഞാൻ സ്വപ്നത്തിൽ കണ്ടിരിക്കുന്നു. എന്താണ് ഈ കാര്യത്തിൽ നിൻറെ അഭിപ്രായമെന്ന് നീ ആലോചിക്കുക. ഇസ്മാഈൽ പിതാവിനുള്ള മറുപടിയായി പറഞ്ഞു: എൻറെ പിതാവേ! അല്ലാഹു കൽപ്പിച്ചതു പോലെ പ്രവർത്തിക്കുക; എന്നെ അറുത്തു കൊള്ളൂ. അല്ലാഹുവിൻറെ വിധിയിൽ തൃപ്തിയടയുന്ന, ക്ഷമാശീലരിൽ ഒരാളായി അങ്ങ് എന്നെ കണ്ടെത്തുന്നതാണ്; ഇൻശാ അല്ലാഹ് (അല്ലാഹു ഉദ്ദേശിച്ചാൽ).
അറബി ഖുർആൻ വിവരണങ്ങൾ:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• من مظاهر الإنعام على نوح: نجاة نوح ومن آمن معه، وجعل ذريته أصول البشر والأعراق والأجناس، وإبقاء الذكر الجميل والثناء الحسن.
• നൂഹ് നബി -عَلَيْهِ السَّلَامُ- ക്ക് അല്ലാഹു നൽകിയ അനുഗ്രഹങ്ങളിൽ ഒന്നാണ് അദ്ദേഹവും ഒപ്പം അദ്ദേഹത്തിൽ വിശ്വസിച്ചവരും (പ്രളയത്തിൽ നിന്ന്) രക്ഷപ്പെട്ടുവെന്നത്. അദ്ദേഹത്തിൻ്റെ സന്താനങ്ങളെ അല്ലാഹു മനുഷ്യകുലത്തിൻ്റെയും സർവ്വ തറവാടുകളുടെയും മനുഷ്യപ്രകൃതങ്ങളുടെയും അടിസ്ഥാന വേരുകളാക്കുകയും ചെയ്തു. അദ്ദേഹത്തിന് പിൽക്കാലക്കാരിൽ അല്ലാഹു മനോഹരമായ സ്മരണയും സൽകീർത്തിയും നിലനിർത്തുകയും ചെയ്തു.

• أفعال الإنسان يخلقها الله ويفعلها العبد باختياره.
• മനുഷ്യരുടെ പ്രവർത്തനങ്ങളെ അല്ലാഹുവാണ് സൃഷ്ടിക്കുന്നത്. എന്നാൽ മനുഷ്യൻ തൻ്റെ തീരുമാനപ്രകാരമാണ് അവ പ്രവർത്തിക്കുന്നത്.

• الذبيح بحسب دلالة هذه الآيات وترتيبها هو إسماعيل عليه السلام؛ لأنه هو المُبَشَّر به أولًا، وأما إسحاق عليه السلام فبُشِّر به بعد إسماعيل عليه السلام.
• ഈ ആയത്തിലെ സൂചനകളിൽ നിന്നും ക്രമത്തിൽ നിന്നും ഇസ്മാഈലാണ് ഇബ്രാഹീം അറുക്കാൻ ഉദ്ദേശിച്ച സന്താനം എന്ന്തെളിയുന്നു. കാരണം അദ്ദേഹത്തെ കുറിച്ചാണ് ആദ്യം സന്തോഷവാർത്ത അറിയിക്കപ്പെട്ടത്. എന്നാൽ ഇസ്ഹാഖ് -عَلَيْهِ السَّلَامُ- നെ കുറിച്ചുള്ള സന്തോഷവാർത്ത ഇതിന് ശേഷമാണ് ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- ന് നൽകപ്പെട്ടത്.

• قول إسماعيل: ﴿سَتَجِدُنِي إِن شَآءَ اْللهُ مِنَ اْلصَّابِرِينَ﴾ سبب لتوفيق الله له بالصبر؛ لأنه جعل الأمر لله.
• 'ക്ഷമാശീലരുടെ കൂട്ടത്തിൽ താങ്കൾ എന്നെ കണ്ടെത്തുന്നതാണ്; ഇൻഷാ അല്ലാഹ്' എന്ന ഇസ്മാഈലിൻ്റെ വാക്ക് കാരണത്താലാണ് അല്ലാഹു അദ്ദേഹത്തിന് ക്ഷമിക്കാനുള്ള സൗഭാഗ്യം നൽകിയത്. കാരണം, അദ്ദേഹം എല്ലാ കാര്യവും അല്ലാഹുവിലേക്ക് ഏൽപ്പിച്ചു.

 
പരിഭാഷ അദ്ധ്യായം: സ്സ്വാഫ്ഫാത്ത്
സൂറത്തുകളുടെ സൂചിക പേജ് നമ്പർ
 
വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ - വിവർത്തനങ്ങളുടെ സൂചിക

മർകസ് തഫ്സീർ പുറത്തിറക്കിയത്.

അടക്കുക