Check out the new design

വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ * - വിവർത്തനങ്ങളുടെ സൂചിക


പരിഭാഷ അദ്ധ്യായം: മാഇദ   ആയത്ത്:
قَالُوْا یٰمُوْسٰۤی اِنَّا لَنْ نَّدْخُلَهَاۤ اَبَدًا مَّا دَامُوْا فِیْهَا فَاذْهَبْ اَنْتَ وَرَبُّكَ فَقَاتِلَاۤ اِنَّا هٰهُنَا قٰعِدُوْنَ ۟
തങ്ങളുടെ നബിയായ മൂസാ -عَلَيْهَا السَّلَامُ- യെ ധിക്കരിക്കുന്നതിൽ ഉറച്ചു നിന്നു കൊണ്ട് ഇസ്രാഈൽ സന്തതികളിൽ പെട്ടവർ പറഞ്ഞു: ആ പരാക്രമികൾ അവിടെ ഉണ്ടായിരിക്കുന്നിടത്തോളം ഞങ്ങൾ അവിടെ പ്രവേശിക്കുകയില്ല. അതിനാൽ -മൂസാ!- താങ്കളും താങ്കളുടെ രക്ഷിതാവും പോയി ആ പരാക്രമികളോട് യുദ്ധം ചെയ്തു കൊള്ളുക. ഞങ്ങളാകട്ടെ; നിങ്ങളോടൊപ്പം യുദ്ധം ചെയ്യാതെ ഞങ്ങളുടെ ഈ സ്ഥലത്ത് തന്നെ പിന്തിനിൽക്കുന്നതാണ്.
അറബി ഖുർആൻ വിവരണങ്ങൾ:
قَالَ رَبِّ اِنِّیْ لَاۤ اَمْلِكُ اِلَّا نَفْسِیْ وَاَخِیْ فَافْرُقْ بَیْنَنَا وَبَیْنَ الْقَوْمِ الْفٰسِقِیْنَ ۟
മൂസാ തൻ്റെ രക്ഷിതാവിനോട് പറഞ്ഞു: എൻ്റെ രക്ഷിതാവേ! എൻ്റെ സ്വന്തം കാര്യത്തിലും എൻ്റെ സഹോദരൻ്റെ മേലുമല്ലാതെ എനിക്ക് യാതൊരു അധികാരവുമില്ല. അതിനാൽ നിന്നെയും നിൻ്റെ ദൂതനെയും അനുസരിക്കാതെ ധിക്കാരം കാണിച്ചവർക്കും ഞങ്ങൾക്കുമിടയിൽ നീ വേർതിരിക്കേണമേ!
അറബി ഖുർആൻ വിവരണങ്ങൾ:
قَالَ فَاِنَّهَا مُحَرَّمَةٌ عَلَیْهِمْ اَرْبَعِیْنَ سَنَةً ۚ— یَتِیْهُوْنَ فِی الْاَرْضِ ؕ— فَلَا تَاْسَ عَلَی الْقَوْمِ الْفٰسِقِیْنَ ۟۠
അല്ലാഹു തൻ്റെ നബിയായ മൂസ -عَلَيْهَا السَّلَامُ- യോട് പറഞ്ഞു: തീർച്ചയായും അല്ലാഹു പരിശുദ്ധമാക്കപ്പെട്ട ആ നാട്ടിൽ പ്രവേശിക്കുക എന്നത് ഇസ്രാഈൽ സന്തതികൾക്ക് മേൽ നാൽപ്പത് വർഷത്തേക്ക് നിഷിദ്ധമാക്കിയിരിക്കുന്നു. ഈ കാലഘട്ടം പരിഭ്രാന്തരായി, വഴിയറിയാതെ അവർ വിജനദേശങ്ങളിലൂടെ അലഞ്ഞു തിരിയുന്നതാണ്. ഹേ മൂസാ! അല്ലാഹുവിനെ അനുസരിക്കാതെ ധിക്കരിച്ച ഈ സമൂഹത്തിൻ്റെ കാര്യത്തിൽ താങ്കൾ നിരാശപ്പെടേണ്ടതില്ല. അവരുടെ ധിക്കാരത്തിൻ്റെയും തിന്മകളുടെയും ഫലമായാണ് അവരെ ബാധിച്ചിരിക്കുന്ന ഈ ശിക്ഷ സംഭവിച്ചിരിക്കുന്നത്.
അറബി ഖുർആൻ വിവരണങ്ങൾ:
وَاتْلُ عَلَیْهِمْ نَبَاَ ابْنَیْ اٰدَمَ بِالْحَقِّ ۘ— اِذْ قَرَّبَا قُرْبَانًا فَتُقُبِّلَ مِنْ اَحَدِهِمَا وَلَمْ یُتَقَبَّلْ مِنَ الْاٰخَرِ ؕ— قَالَ لَاَقْتُلَنَّكَ ؕ— قَالَ اِنَّمَا یَتَقَبَّلُ اللّٰهُ مِنَ الْمُتَّقِیْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! അതിക്രമികളും അസൂയക്കാരുമായ ഈ യഹൂദർക്ക് ആദമിൻ്റെ രണ്ട് സന്താനങ്ങളുടെ ചരിത്രം -ഒരു സംശയത്തിനുമിടയില്ലാത്ത വിധം യാഥാർഥ്യമായി- പറഞ്ഞു കൊടുക്കുക. ഖാബീലും ഹാബീലുമാണ് ആ രണ്ട് സന്താനങ്ങൾ. അല്ലാഹുവിലേക്ക് സാമീപ്യം തേടിക്കൊണ്ട് അവർ രണ്ട് പേരും ബലിയർപ്പിച്ചു. അങ്ങനെ ഹാബീൽ സമർപ്പിച്ച ബലി അല്ലാഹു സ്വീകരിച്ചു; കാരണം അദ്ദേഹം അല്ലാഹുവിനോട് ഭയഭക്തിയുള്ളവനായിരുന്നു. ഖാബീലിൻ്റെ ബലികർമ്മം അല്ലാഹു സ്വീകരിച്ചില്ല; കാരണം അവൻ ഭയഭക്തിയുള്ളവരുടെ കൂട്ടത്തിലായിരുന്നില്ല. ഹാബീലിൻ്റെ ബലികർമ്മം സ്വീകരിക്കപ്പെട്ടതിൽ അനിഷ്ടമുണ്ടായ ഖാബീൽ അദ്ദേഹത്തോട് അസൂയ വെച്ചു. അവൻ പറഞ്ഞു: ഹാബീൽ! ഞാൻ നിന്നെ കൊലപ്പെടുത്തുന്നതാണ്. അപ്പോൾ ഹാബീൽ പറഞ്ഞു: അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചു കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അവനെ സൂക്ഷിക്കുന്നവരുടെ ബലികർമ്മം മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ.
അറബി ഖുർആൻ വിവരണങ്ങൾ:
لَىِٕنْۢ بَسَطْتَّ اِلَیَّ یَدَكَ لِتَقْتُلَنِیْ مَاۤ اَنَا بِبَاسِطٍ یَّدِیَ اِلَیْكَ لِاَقْتُلَكَ ۚ— اِنِّیْۤ اَخَافُ اللّٰهَ رَبَّ الْعٰلَمِیْنَ ۟
എന്നെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തിൽ എൻ്റെ നേർക്ക് നീ കൈനീട്ടിയാൽ തന്നെയും നിൻ്റെ അതേ പ്രവർത്തനം കൊണ്ട് ഞാൻ നിന്നോട് പകരം ചെയ്യുകയില്ല. എൻ്റെ ഭീരുത്വം കാരണത്താലല്ല അത്. മറിച്ച് ഞാൻ സർവ്വ സൃഷ്ടികളുടെയും രക്ഷിതാവായ അല്ലാഹുവിനെ ഭയക്കുന്നു.
അറബി ഖുർആൻ വിവരണങ്ങൾ:
اِنِّیْۤ اُرِیْدُ اَنْ تَبُوَْاَ بِاِثْمِیْ وَاِثْمِكَ فَتَكُوْنَ مِنْ اَصْحٰبِ النَّارِ ۚ— وَذٰلِكَ جَزٰٓؤُا الظّٰلِمِیْنَ ۟ۚ
അവനെ (ഖാബീലിനെ) ഭയപ്പെടുത്തി കൊണ്ട് അദ്ദേഹം (ഹാബീൽ) പറഞ്ഞു: നിൻ്റെ മുൻപുള്ള തെറ്റുകൾക്കൊപ്പം എന്നെ അതിക്രമമായും അനീതിയായും കൊലപ്പെടുത്തിയ തെറ്റുമായി നീ മടങ്ങണമെന്നാണ് ഞാൻ വിചാരിക്കുന്നത്. അങ്ങനെ ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ നരകത്തിൽ പ്രവേശിക്കുന്നവരിൽ നീ ഉൾപ്പെടുകയും ചെയ്യും. അതിരുവിട്ടു പ്രവർത്തിക്കുന്നവരുടെ പ്രതിഫലം അതാകുന്നു. നിന്നെ കൊന്ന് കൊണ്ട്, നിന്നെ കൊലപ്പെടുത്തിയ തെറ്റുമായി മടങ്ങാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.
അറബി ഖുർആൻ വിവരണങ്ങൾ:
فَطَوَّعَتْ لَهٗ نَفْسُهٗ قَتْلَ اَخِیْهِ فَقَتَلَهٗ فَاَصْبَحَ مِنَ الْخٰسِرِیْنَ ۟
തിന്മക്ക് ഏറെ പ്രേരിപ്പിക്കുന്ന ഖാബീലിൻ്റെ മനസ്സ് അവൻ്റെ സഹോദരനായ ഹാബീലിനെ അന്യായമായി കൊലപ്പെടുത്തുക എന്ന പ്രവൃത്തി അവന് ഭംഗിയാക്കി തോന്നിപ്പിച്ചു. അങ്ങനെ ഹാബീലിനെ അവൻ കൊലപ്പെടുത്തി. ഇഹലോകത്തും പരലോകത്തും തങ്ങൾക്കുള്ള വിഹിതത്തിൽ ഇടിവുണ്ടാക്കിയവരിൽ അവൻ അതോടെ ഉൾപ്പെടുകയും ചെയ്തു.
അറബി ഖുർആൻ വിവരണങ്ങൾ:
فَبَعَثَ اللّٰهُ غُرَابًا یَّبْحَثُ فِی الْاَرْضِ لِیُرِیَهٗ كَیْفَ یُوَارِیْ سَوْءَةَ اَخِیْهِ ؕ— قَالَ یٰوَیْلَتٰۤی اَعَجَزْتُ اَنْ اَكُوْنَ مِثْلَ هٰذَا الْغُرَابِ فَاُوَارِیَ سَوْءَةَ اَخِیْ ۚ— فَاَصْبَحَ مِنَ النّٰدِمِیْنَ ۟
അങ്ങനെ മണ്ണ് നീക്കുന്ന ഒരു കാക്കയെ അല്ലാഹു അയാളുടെ മുൻപിലേക്ക് അയച്ചു. മറ്റൊരു കാക്കയുടെ ശവം കുഴിച്ചിടുന്നതിന് വേണ്ടിയായിരുന്നു അത് കുഴിയെടുത്തിരുന്നത്. തൻ്റെ സഹോദരൻ്റെ ശരീരം എങ്ങനെ മറവു ചെയ്യണമെന്നത് അയാളെ പഠിപ്പിക്കുന്നതിനും വേണ്ടിയായിരുന്നു (ആ കാക്കയെ അയച്ചത്). അത് കണ്ടപ്പോൾ തൻ്റെ സഹോദരനെ കൊലപ്പെടുത്തിയ ആ മനുഷ്യൻ പറഞ്ഞു: "എൻ്റെ നാശമേ! തന്നെ പോലുള്ള മറ്റൊരു കാക്കയുടെ ശവം കുഴിച്ചിടുന്ന ഈ പക്ഷിയെ പോലെയാകാൻ -സ്വന്തം സഹോദരനെ മറവു ചെയ്യാൻ പോലും- എനിക്ക് സാധിച്ചില്ലല്ലോ?" അങ്ങനെ അയാൾ ആ ശരീരം മറവു ചെയ്തു. അങ്ങേയറ്റം ഖേദിക്കുന്നവരിൽ അതോടെ അയാൾ ഉൾപ്പെടുകയും ചെയ്തു.
അറബി ഖുർആൻ വിവരണങ്ങൾ:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• مخالفة الرسل توجب العقاب، كما وقع لبني إسرائيل؛ إذ عاقبهم الله تعالى بالتِّيه.
• അല്ലാഹുവിൻ്റെ ദൂതന്മാരോട് എതിരാകുന്നത് അവൻ്റെ ശിക്ഷ ഇറങ്ങാൻ വഴിയൊരുക്കും. ഇസ്രാഈൽ സന്തതികളെ അലഞ്ഞു തിരിയാൻ വിട്ടുകൊണ്ട് അല്ലാഹു ശിക്ഷിച്ചത് ഒരു ഉദാഹരണം.

• قصة ابني آدم ظاهرها أن أول ذنب وقع في الأرض - في ظاهر القرآن - هو الحسد والبغي، والذي أدى به للظلم وسفك الدم الحرام الموجب للخسران.
• ആദമിൻ്റെ രണ്ട് സന്തതികളുടെ ചരിത്രത്തിൻ്റെ ഖുർആനിക വിവരണത്തിൻ്റെ ബാഹ്യാർത്ഥം സൂചിപ്പിക്കുന്നത് ഭൂമിയിൽ സംഭവിച്ച ആദ്യത്തെ തെറ്റ് അസൂയയും അതിക്രമവുമാണെന്നാണ്. അതാണ് പിന്നീട് സർവനാശത്തിനും ഹേതുവായ അനീതിയിലേക്കും പവിത്രരക്തം ചിന്തുന്നതിലേക്കും, നയിച്ചത്.

• الندامة عاقبة مرتكبي المعاصي.
• തിന്മകൾ പ്രവർത്തിക്കുന്നവരുടെ അവസാനം ഖേദമാണ്.

• أن من سَنَّ سُنَّة قبيحة أو أشاع قبيحًا وشجَّع عليه، فإن له مثل سيئات من اتبعه على ذلك.
• ആരെങ്കിലും ഒരു മോശം ചര്യ ആരംഭിക്കുകയോ, അതല്ലെങ്കിൽ ഒരു വൃത്തികേട് പ്രചരിപ്പിക്കുകയും അതിന് പ്രോത്സാഹനം നൽകുകയും ചെയ്താൽ അവനെ പിൻപറ്റിയവരുടെതിന് തത്തുല്യമായ തിന്മ അവനുണ്ടായിരിക്കും.

 
പരിഭാഷ അദ്ധ്യായം: മാഇദ
സൂറത്തുകളുടെ സൂചിക പേജ് നമ്പർ
 
വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ - വിവർത്തനങ്ങളുടെ സൂചിക

മർകസ് തഫ്സീർ പുറത്തിറക്കിയത്.

അടക്കുക