Check out the new design

വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ * - വിവർത്തനങ്ങളുടെ സൂചിക


പരിഭാഷ അദ്ധ്യായം: ത്ത്വലാഖ്   ആയത്ത്:

ത്ത്വലാഖ്

സൂറത്തിൻ്റെ ഉദ്ദേശ്യങ്ങളിൽ പെട്ടതാണ്:
بيان أحكام الطلاق وتعظيم حدوده وثمرات التقوى.
വിവാഹമോചനത്തിൻ്റെ വിധിവിലക്കുകൾ വിവരിക്കുകയും, അതിൻ്റെ അതിർവരമ്പുകളുടെ ഗൗരവം ബോധ്യപ്പെടുത്തുകയും, തഖ്വയുടെ (അല്ലാഹുവിനെ സൂക്ഷിക്കുന്നതിൻ്റെ) ഫലങ്ങൾ വിവരിക്കുകയും ചെയ്യുന്നു.

یٰۤاَیُّهَا النَّبِیُّ اِذَا طَلَّقْتُمُ النِّسَآءَ فَطَلِّقُوْهُنَّ لِعِدَّتِهِنَّ وَاَحْصُوا الْعِدَّةَ ۚ— وَاتَّقُوا اللّٰهَ رَبَّكُمْ ۚ— لَا تُخْرِجُوْهُنَّ مِنْ بُیُوْتِهِنَّ وَلَا یَخْرُجْنَ اِلَّاۤ اَنْ یَّاْتِیْنَ بِفَاحِشَةٍ مُّبَیِّنَةٍ ؕ— وَتِلْكَ حُدُوْدُ اللّٰهِ ؕ— وَمَنْ یَّتَعَدَّ حُدُوْدَ اللّٰهِ فَقَدْ ظَلَمَ نَفْسَهٗ ؕ— لَا تَدْرِیْ لَعَلَّ اللّٰهَ یُحْدِثُ بَعْدَ ذٰلِكَ اَمْرًا ۟
അല്ലയോ നബിയേ! താങ്കളോ ഈ ഉമ്മത്തിൽ പെട്ട മറ്റാരെങ്കിലുമോ തൻ്റെ ഭാര്യയെ വിവാഹമോചനം ചെയ്യാൻ ഉദ്ദേശിക്കുന്നെങ്കിൽ ആദ്യത്തെ ഇദ്ദഃയിൽ തന്നെ വിവാഹമോചനം ചെയ്യുക. അതായത് വിവാഹമോചനം അവളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലാത്ത ശുദ്ധികാലത്തിലായിരിക്കണം. ഉദ്ദേശിച്ചാൽ അവളെ തിരിച്ചു വിളിക്കുന്നതിനായി നിങ്ങൾ ഇദ്ദഃ കണക്ക് വെക്കുകയും ചെയ്യുക. അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചും, വിരോധങ്ങൾ ഉപേക്ഷിച്ചും നിങ്ങൾ അവനെ സൂക്ഷിക്കുകയും ചെയ്യുക. വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീയെ അവരുടെ ഇദ്ദഃ കാലവധി കഴിയുന്നത് വരെ അവർ താമസിക്കുന്ന വീടുകളിൽ നിന്ന് നിങ്ങൾ പുറത്താക്കരുത്; അത്രയും കാലം അവരും സ്വയം അവിടെ നിന്ന് പോകരുത്. വ്യഭിചാരം പോലെ വ്യക്തമായ വല്ല മ്ലേഛതയും അവർ ചെയ്താലല്ലാതെ. ഈ വിധിവിലക്കുകൾ അല്ലാഹു അവൻ്റെ അടിമകൾക്കായി നിശ്ചയിച്ച അതിർവരമ്പുകളാണ്. ആരെങ്കിലും അല്ലാഹുവിൻ്റെ അതിരുകൾ ലംഘിച്ചാൽ അവൻ തൻ്റെ രക്ഷിതാവിനെ ധിക്കരിച്ചതിലൂടെ സ്വയം നാശത്തിൻ്റെ മാർഗങ്ങളിൽ പ്രവേശിക്കുകയും, അങ്ങനെ സ്വന്തത്തോട് തന്നെ അതിക്രമം പ്രവർത്തിക്കുകയും ചെയ്തിരിക്കുന്നു. തലാഖ് ചെയ്ത വ്യക്തിയുടെ മനസ്സിൽ അവൻ്റെ വിവാഹമോചനത്തിന് ശേഷം നിങ്ങൾ പ്രതീക്ഷിക്കാത്ത ഒരു കാര്യം അല്ലാഹു സംഭവിപ്പിക്കുകയും, അവൻ അവളെ തിരിച്ചെടുക്കുകയും ചെയ്തേക്കാം.
അറബി ഖുർആൻ വിവരണങ്ങൾ:
فَاِذَا بَلَغْنَ اَجَلَهُنَّ فَاَمْسِكُوْهُنَّ بِمَعْرُوْفٍ اَوْ فَارِقُوْهُنَّ بِمَعْرُوْفٍ وَّاَشْهِدُوْا ذَوَیْ عَدْلٍ مِّنْكُمْ وَاَقِیْمُوا الشَّهَادَةَ لِلّٰهِ ؕ— ذٰلِكُمْ یُوْعَظُ بِهٖ مَنْ كَانَ یُؤْمِنُ بِاللّٰهِ وَالْیَوْمِ الْاٰخِرِ ؕ۬— وَمَنْ یَّتَّقِ اللّٰهَ یَجْعَلْ لَّهٗ مَخْرَجًا ۟ۙ
അവരുടെ ഇദ്ദഃയുടെ കാലവധി അവസാനിക്കാനായാൽ അവരെ നിങ്ങൾ സ്നേഹത്തോടും നല്ല രീതിയിലും തിരിച്ചെടുക്കുകയോ, അല്ലെങ്കിൽ അവരുടെ ഇദ്ദഃ കാലവധി അവസാനിച്ചാൽ അവരെ തിരിച്ചെടുക്കുന്നത് ഉപേക്ഷിക്കുകയോ ചെയ്യുക. അവർ തങ്ങളുടെ സ്വന്തം കാര്യം നിയന്ത്രിക്കട്ടെ; അതോടൊപ്പം അവർക്ക് അവരുടെ അവകാശങ്ങൾ നൽകുകയും ചെയ്യുക. നിങ്ങൾ അവരെ ഒപ്പം നിർത്താനോ, അവരുമായി വേർപിരിയാനോ -രണ്ടാണ് ഉദ്ദേശമെങ്കിലും- നിങ്ങളിൽ നിന്ന് നീതിമാന്മാരായ രണ്ട് പേരെ അതിന് സാക്ഷ്യം നിർത്തുക; പിന്നീടൊരു തർക്കം ഒഴിവാക്കാൻ അതാണ് നല്ലത്. സാക്ഷ്യം വഹിക്കുന്നവരേ! നിങ്ങളുടെ സാക്ഷ്യം അല്ലാഹുവിൻ്റെ തിരുവദനം പ്രതീക്ഷിച്ചു കൊണ്ട് നിങ്ങൾ നേരാവണ്ണം നിലനിർത്തുകയും ചെയ്യുക. ഈ പറയപ്പെട്ട വിധികളെല്ലാം അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവർക്ക് അല്ലാഹു ഉപദേശമായി നൽകുന്നു. അവരാണല്ലോ ഉൽബോധനവും ഉപദേശവുമൊക്കെ സ്വീകരിക്കുന്നവർ. ആരെങ്കിലും അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചും, അവൻ്റെ വിലക്കുകളിൽ നിന്ന് വിട്ടു നിന്നും അവനെ സൂക്ഷിക്കുന്നെങ്കിൽ അല്ലാഹു അവന് ഉണ്ടാകുന്ന എല്ലാ ഇടുക്കങ്ങളിൽ നിന്നും പ്രയാസത്തിൽ നിന്നും അവന് ഒരു തുറവി നൽകുന്നതാണ്.
അറബി ഖുർആൻ വിവരണങ്ങൾ:
وَّیَرْزُقْهُ مِنْ حَیْثُ لَا یَحْتَسِبُ ؕ— وَمَنْ یَّتَوَكَّلْ عَلَی اللّٰهِ فَهُوَ حَسْبُهٗ ؕ— اِنَّ اللّٰهَ بَالِغُ اَمْرِهٖ ؕ— قَدْ جَعَلَ اللّٰهُ لِكُلِّ شَیْءٍ قَدْرًا ۟
അവൻ മനസ്സിൽ പോലും പ്രതീക്ഷിക്കാത്ത അപ്രതീക്ഷിത രൂപത്തിൽ അല്ലാഹു അവന് ഉപജീവനം നൽകുകയും ചെയ്യുന്നതാണ്. ആരെങ്കിലും തൻ്റെ എല്ലാ കാര്യങ്ങളും അല്ലാഹുവിനെ ഏൽപ്പിക്കുകയാണെങ്കിൽ അവന് അല്ലാഹു മതിയാകുന്നതാണ്. അവൻ്റെ കാര്യങ്ങൾ അല്ലാഹു നിർവ്വഹിച്ചു കൊടുക്കുന്നതാണ്. അവന് യാതൊന്നും നഷ്ടപ്പെടുകയില്ല. അല്ലാഹു എല്ലാത്തിനും അവൻ നിശ്ചയിച്ച രൂപത്തിൽ അവസാനിക്കുന്ന ഒരു വിധി നിർണ്ണയിച്ചിട്ടുണ്ട്. പ്രയാസം ഒരിക്കൽ അവസാനിക്കും; സന്തോഷവും അങ്ങനെ തന്നെ. ഒന്നും ഒരാൾക്കും എല്ലാ കാലവും നിലനിൽക്കുകയില്ല.
അറബി ഖുർആൻ വിവരണങ്ങൾ:
وَا یَىِٕسْنَ مِنَ الْمَحِیْضِ مِنْ نِّسَآىِٕكُمْ اِنِ ارْتَبْتُمْ فَعِدَّتُهُنَّ ثَلٰثَةُ اَشْهُرٍ وَّا لَمْ یَحِضْنَ ؕ— وَاُولَاتُ الْاَحْمَالِ اَجَلُهُنَّ اَنْ یَّضَعْنَ حَمْلَهُنَّ ؕ— وَمَنْ یَّتَّقِ اللّٰهَ یَجْعَلْ لَّهٗ مِنْ اَمْرِهٖ یُسْرًا ۟
പ്രായമായതിനാൽ ആർത്തവം അവസാനിച്ച സ്ത്രീകൾ വിവാഹമോചനം ചെയ്യപ്പെട്ടാൽ അവരുടെ ഇദ്ദഃ എങ്ങനെയായിരിക്കണമെന്ന സംശയം നിങ്ങൾക്കുണ്ടെങ്കിൽ, അവരുടെ ഇദ്ദ മൂന്ന് മാസമാണ്. ആർത്തവത്തിൻ്റെ പ്രായം ആയിട്ടില്ലാത്തതിനാൽ ആർത്തവം തുടങ്ങിയിട്ടില്ലാത്തവർ; അവരുടെ ഇദ്ദഃയും മൂന്ന് മാസം തന്നെ. എന്നാൽ ഗർഭിണികളായ സ്ത്രീകൾ; -വിവാഹമോചനം ചെയ്യപ്പെട്ടാലും ഭർത്താവ് മരിച്ചാലുമെല്ലാം- അവരുടെ ഇദ്ദഃ കാലഘട്ടം അവർ പ്രസവിക്കുന്നത് വരെയാണ്. ആരെങ്കിലും അല്ലാഹുവിൻ്റെ കൽപ്പനകൾ അനുസരിച്ചും അവൻ്റെ വിലക്കുകളിൽ നിന്ന് വിട്ടുനിന്നും അവനെ സൂക്ഷിച്ചാൽ അല്ലാഹു അവൻ്റെ കാര്യങ്ങൾ സൗകര്യപ്പെടുത്തി നൽകുകയും, എല്ലാ പ്രയാസങ്ങളും എളുപ്പമാക്കി കൊടുക്കുകയും ചെയ്യും.
അറബി ഖുർആൻ വിവരണങ്ങൾ:
ذٰلِكَ اَمْرُ اللّٰهِ اَنْزَلَهٗۤ اِلَیْكُمْ ؕ— وَمَنْ یَّتَّقِ اللّٰهَ یُكَفِّرْ عَنْهُ سَیِّاٰتِهٖ وَیُعْظِمْ لَهٗۤ اَجْرًا ۟
അല്ലയോ (ഇസ്ലാമിൽ) വിശ്വസിച്ചവരേ! വിവാഹമോചനവും തിരിച്ചെടുക്കലും ഇദ്ദയുമായി ബന്ധപ്പെട്ട ഈ നിയമങ്ങളെല്ലാം നിങ്ങൾ പ്രാവർത്തികമാക്കുന്നതിനായി അല്ലാഹു നിങ്ങളുടെ മേൽ അവതരിപ്പിച്ച അവൻ്റെ വിധിവിലക്കുകളാകുന്നു. ആരെങ്കിലും അല്ലാഹുവിൻ്റെ കൽപ്പനകൾ അനുസരിച്ചും അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചും അവനെ സൂക്ഷിച്ചാൽ അല്ലാഹു അവൻ ചെയ്ത തിന്മകൾ പൊറുത്തു കൊടുക്കുകയും, പരലോകത്ത് അവന് സ്വർഗപ്രവേശനമെന്ന മഹത്തരമായ പ്രതിഫലം നൽകുകയും ചെയ്യുന്നതാണ് എന്ന് നിങ്ങൾ അറിയുന്നതിന് വേണ്ടിയത്രെ അത്. ഒരിക്കലും അവസാനിക്കാത്ത സുഖാനുഭൂതികളും അവനവിടെ ലഭിക്കുന്നതാണ്.
അറബി ഖുർആൻ വിവരണങ്ങൾ:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• خطاب النبي صلى الله عليه وسلم خطاب لأمته ما لم تثبت له الخصوصية.
* നബി (സ) യോടുള്ള അല്ലാഹുവിൻ്റെ അഭിസംബോധന -അവിടുത്തേക്ക് മാത്രം പ്രത്യേകമാണെന്നത് സ്ഥിരപ്പെട്ടിട്ടില്ലെങ്കിൽ- അവിടുത്തെ സമൂഹത്തിന് കൂടി ബാധകമാണ്.

• وجوب السكنى والنفقة للمطلقة الرجعية.
* മടക്കി വിളിക്കാവുന്ന, വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകൾക്ക് താമസസൗകര്യവും ചിലവും നൽകൽ പുരുഷൻ്റെ മേൽ നിർബന്ധമാണ്.

• النَّدْب إلى الإشهاد حسمًا لمادة الخلاف.
* ഭിന്നതയുടെ വാതിൽ കൊട്ടിയടക്കുന്നതിനായി സാക്ഷികളെ നിർത്താനുള്ള പ്രോത്സാഹനം.

• كثرة فوائد التقوى وعظمها.
* തഖ്വ (അല്ലാഹുവിനെ സൂക്ഷിക്കൽ) കൊണ്ട് ലഭിക്കുന്ന മഹത്ത്വവും, ഫലങ്ങളുടെ ആധിക്യവും.

 
പരിഭാഷ അദ്ധ്യായം: ത്ത്വലാഖ്
സൂറത്തുകളുടെ സൂചിക പേജ് നമ്പർ
 
വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ - വിവർത്തനങ്ങളുടെ സൂചിക

മർകസ് തഫ്സീർ പുറത്തിറക്കിയത്.

അടക്കുക