Check out the new design

വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ * - വിവർത്തനങ്ങളുടെ സൂചിക


പരിഭാഷ അദ്ധ്യായം: ആലുഇംറാൻ   ആയത്ത്:
اِذْ هَمَّتْ طَّآىِٕفَتٰنِ مِنْكُمْ اَنْ تَفْشَلَا ۙ— وَاللّٰهُ وَلِیُّهُمَا ؕ— وَعَلَی اللّٰهِ فَلْیَتَوَكَّلِ الْمُؤْمِنُوْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! ബനൂസലമക്കാർക്കും, ബനൂ ഹാരിഥക്കാർക്കും (രണ്ട് ഗോത്രങ്ങൾ) സംഭവിച്ചത് താങ്കൾ സ്മരിക്കുക. ആ രണ്ടു ഗോത്രക്കാർ ദുർബലരാവുകവും, കപടവിശ്വാസികൾ തിരിച്ചു പോയപ്പോൾ അവരോടൊപ്പം മടങ്ങാൻ അവർക്ക് തോന്നുകയും ചെയ്തു. അവരെ യുദ്ധത്തിൽ ഉറപ്പിച്ചു നിർത്തുകയും, അവരുടെ മനസ്സിൽ വന്ന ഉദ്ദേശം നീക്കുകയും ചെയ്തു കൊണ്ട് അല്ലാഹു അവരെ സഹായിച്ചു. അല്ലാഹുവിൻ്റെ മേൽ മാത്രമാകട്ടെ അവനിൽ വിശ്വസിച്ചവർ എല്ലാ സന്ദർഭങ്ങളിലും ഭരമേൽപ്പിക്കുന്നത്.
അറബി ഖുർആൻ വിവരണങ്ങൾ:
وَلَقَدْ نَصَرَكُمُ اللّٰهُ بِبَدْرٍ وَّاَنْتُمْ اَذِلَّةٌ ۚ— فَاتَّقُوا اللّٰهَ لَعَلَّكُمْ تَشْكُرُوْنَ ۟
നിങ്ങൾ ദുർബലരായിരിക്കെ -നിങ്ങളുടെ എണ്ണവും യുദ്ധക്കോപ്പുകളും വളരെ കുറവായിരിക്കെ- ബദ്ർ യുദ്ധത്തിൽ ബഹുദൈവാരാധകർക്കെതിരെ അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്. അതിനാൽ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹത്തിന് നന്ദിയായി കൊണ്ട് അവനെ നിങ്ങൾ സൂക്ഷിക്കുക.
അറബി ഖുർആൻ വിവരണങ്ങൾ:
اِذْ تَقُوْلُ لِلْمُؤْمِنِیْنَ اَلَنْ یَّكْفِیَكُمْ اَنْ یُّمِدَّكُمْ رَبُّكُمْ بِثَلٰثَةِ اٰلٰفٍ مِّنَ الْمَلٰٓىِٕكَةِ مُنْزَلِیْنَ ۟ؕ
അല്ലാഹുവിൻ്റെ റസൂലേ! ബദ്ർ യുദ്ധ വേളയിൽ മുശ്'രിക്കുകൾക്ക് സൈനികസഹായം വന്നെത്താനിരിക്കുന്നു എന്ന വാർത്ത കേട്ടപ്പോൾ മുസ്ലിംകൾക്ക് സ്ഥൈര്യം നൽകുന്നതിന് വേണ്ടി അവരോട് താങ്കൾ പറഞ്ഞ സന്ദർഭം ഓർക്കുക: അല്ലാഹു യുദ്ധത്തിൽ നിങ്ങൾക്ക് ശക്തി പകരുന്നതിനായി, അവൻ്റെ പക്കൽ നിന്ന് മുവ്വായിരം മലക്കുകളെ ഇറക്കി നൽകുന്നത് നിങ്ങൾക്ക് മതിയാവുകയില്ലേ?!
അറബി ഖുർആൻ വിവരണങ്ങൾ:
بَلٰۤی ۙ— اِنْ تَصْبِرُوْا وَتَتَّقُوْا وَیَاْتُوْكُمْ مِّنْ فَوْرِهِمْ هٰذَا یُمْدِدْكُمْ رَبُّكُمْ بِخَمْسَةِ اٰلٰفٍ مِّنَ الْمَلٰٓىِٕكَةِ مُسَوِّمِیْنَ ۟
അതെ! നിങ്ങൾക്കത് മതിയാകുന്നതാണ്. എന്നാൽ അല്ലാഹുവിൽ നിന്ന് നിങ്ങൾക്ക് മറ്റൊരു സന്തോഷവാർത്ത കൂടിയുണ്ട്. നിങ്ങൾ യുദ്ധത്തിൽ ക്ഷമയോടെ നിലയുറപ്പിക്കുകയും, അല്ലാഹുവിനെ സൂക്ഷിക്കുകയും, നിങ്ങളുടെ ശത്രുക്കൾ നിങ്ങൾക്കെതിരെ കുതിക്കുന്ന വേളയിൽ അവർക്ക് സൈനികസഹായം വന്നെത്തുകയും ചെയ്താൽ അയ്യായിരം മലക്കുകളെ കൊണ്ട് നിങ്ങളുടെ രക്ഷിതാവ് നിങ്ങളെ സഹായിക്കുന്നതാണ്. മലക്കുകൾക്കും അവരെ വഹിക്കുന്ന കുതിരകൾക്കും വ്യക്തമായ അടയാളം വെക്കപ്പെട്ടിട്ടുമുണ്ടായിരിക്കും.
അറബി ഖുർആൻ വിവരണങ്ങൾ:
وَمَا جَعَلَهُ اللّٰهُ اِلَّا بُشْرٰی لَكُمْ وَلِتَطْمَىِٕنَّ قُلُوْبُكُمْ بِهٖ ؕ— وَمَا النَّصْرُ اِلَّا مِنْ عِنْدِ اللّٰهِ الْعَزِیْزِ الْحَكِیْمِ ۟ۙ
ഈ സഹായവും മലക്കുകളെ കൊണ്ടുള്ള പിന്തുണയുമെല്ലാം നിങ്ങളുടെ ഹൃദയങ്ങൾ സമാധാനപ്പെടുന്നതിനായി, നിങ്ങൾക്കൊരു സന്തോഷവാർത്തയായി അല്ലാഹു നിശ്ചയിച്ചത് മാത്രമാണ്. അതല്ലെങ്കിൽ യഥാർത്ഥ വിജയം ഈ പറയപ്പെട്ട കാരണങ്ങൾ കൊണ്ട് മാത്രമല്ല സംഭവിക്കുന്നത്. മറിച്ച്, ശരിയായ സഹായം അല്ലാഹുവിൽ നിന്നാകുന്നു; ആർക്കും പരാജയപ്പെടുത്തുക സാധ്യമല്ലാത്ത മഹാപ്രതാപിയും (അസീസ്), തൻ്റെ വിധിനിർണ്ണയത്തിലും മതനിയമങ്ങളിലും ഏറ്റവും യുക്തിമാനായ (ഹകീം) അല്ലാഹുവിൽ നിന്ന്.
അറബി ഖുർആൻ വിവരണങ്ങൾ:
لِیَقْطَعَ طَرَفًا مِّنَ الَّذِیْنَ كَفَرُوْۤا اَوْ یَكْبِتَهُمْ فَیَنْقَلِبُوْا خَآىِٕبِیْنَ ۟
ബദ്ർ യുദ്ധത്തിലൂടെ നിങ്ങൾക്ക് ലഭിച്ച ഈ വിജയം; അല്ലാഹുവിനെ നിഷേധിച്ചവരെ അതിലൂടെ കൊലപ്പെടുത്തി കൊണ്ട് അവരെ നശിപ്പിക്കാനും, അവരിൽ പെട്ട മറ്റൊരു കൂട്ടരെ അപമാനിതരാക്കാനും തങ്ങളെ ബാധിച്ച പരാജയത്തിൽ ഈർഷ്യം കൊള്ളിക്കാനുമാണ് അല്ലാഹു ഉദ്ദേശിച്ചത്. അങ്ങനെ പരാജയവും അപമാനവുമായി അവർ തിരിച്ചു പോകാനുമത്രെ (അല്ലാഹു ഉദ്ദേശിച്ചത്).
അറബി ഖുർആൻ വിവരണങ്ങൾ:
لَیْسَ لَكَ مِنَ الْاَمْرِ شَیْءٌ اَوْ یَتُوْبَ عَلَیْهِمْ اَوْ یُعَذِّبَهُمْ فَاِنَّهُمْ ظٰلِمُوْنَ ۟
ഉഹ്ദ് യുദ്ധത്തിൽ സംഭവിച്ച (പ്രയാസങ്ങൾക്ക്) ശേഷം ബഹുദൈവാരാധകരിലെ നേതാക്കന്മാർക്കെതിരെ നബി (ﷺ) നാശത്തിന് വേണ്ടി പ്രാർത്ഥിച്ചപ്പോൾ അവിടുത്തോട് അല്ലാഹു പറയുന്നു: അവരുടെ കാര്യത്തിൽ താങ്കൾക്ക് യാതൊരു തീരുമാനത്തിനും കഴിവില്ല. മറിച്ച് കാര്യത്തിൻ്റെ നിയന്ത്രണമെല്ലാം അല്ലാഹുവിനാകുന്നു. അതിനാൽ അല്ലാഹു നിങ്ങൾക്കിടയിൽ വിധി നടപ്പിലാക്കുകയോ, അതല്ലെങ്കിൽ (ചെയ്ത തെറ്റുകളിൽ നിന്ന്) പശ്ചാത്തപിക്കുകയും ഇസ്ലാം സ്വീകരിക്കുകയും ചെയ്യുന്നതിലേക്ക് അല്ലാഹു അവർക്ക് വഴിയൊരുക്കുകയോ, അതുമല്ലെങ്കിൽ അവർ തങ്ങളുടെ നിഷേധത്തിൽ തുടരുകയും അല്ലാഹു അവരെ ശിക്ഷിക്കുകയും ചെയ്യുന്നത് വരെ താങ്കൾ ക്ഷമിക്കുക. അവർ അതിക്രമികളും ശിക്ഷക്ക് അർഹരും തന്നെയാണ്.
അറബി ഖുർആൻ വിവരണങ്ങൾ:
وَلِلّٰهِ مَا فِی السَّمٰوٰتِ وَمَا فِی الْاَرْضِ ؕ— یَغْفِرُ لِمَنْ یَّشَآءُ وَیُعَذِّبُ مَنْ یَّشَآءُ ؕ— وَاللّٰهُ غَفُوْرٌ رَّحِیْمٌ ۟۠
അല്ലാഹുവിനുള്ളതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും; അവ സൃഷ്ടിച്ചതും നിയന്ത്രിക്കുന്നതും അവനത്രെ. തൻ്റെ ദാസന്മാരിൽ താൻ ഉദ്ദേശിക്കുന്നവർക്ക് തൻ്റെ കാരുണ്യത്താൽ അവൻ പൊറുത്തു നൽകുന്നു. ഉദ്ദേശിക്കുന്നവരെ തൻ്റെ നീതിയാൽ അവൻ ശിക്ഷിക്കുകയും ചെയ്യുന്നു. തൻ്റെ ദാസന്മാരിൽ നിന്ന് പശ്ചാത്തപിക്കുന്നവർക്ക് ഏറെ പൊറുത്തു നൽകുന്നവനും (ഗഫൂർ), അവരോട് ധാരാളമായി കരുണ ചൊരിയുന്നവനും (റഹീം) ആകുന്നു അല്ലാഹു.
അറബി ഖുർആൻ വിവരണങ്ങൾ:
یٰۤاَیُّهَا الَّذِیْنَ اٰمَنُوْا لَا تَاْكُلُوا الرِّبٰۤوا اَضْعَافًا مُّضٰعَفَةً ۪— وَّاتَّقُوا اللّٰهَ لَعَلَّكُمْ تُفْلِحُوْنَ ۟ۚ
അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ്റെ റസൂലിനെ പിൻപറ്റുകയും ചെയ്തവരേ! -ജാഹിലിയ്യത്തിലെ ജനങ്ങൾ ചെയ്യുന്നത് പോലെ- കടം നൽകിയ നിങ്ങളുടെ മുതലുകളുടെ മേൽ പലിശ ഇരട്ടിയിരട്ടിയായി വാങ്ങിക്കൂട്ടുന്നത് നിങ്ങൾ ഉപേക്ഷിക്കുക. അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കുകയും, അവൻ്റെ വിലക്കുകൾ ഉപേക്ഷിക്കുകയും ചെയ്തു കൊണ്ട് നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക. എങ്കിൽ ഇഹലോകത്തും പരലോകത്തും നിങ്ങൾ തേടിക്കൊണ്ടിരിക്കുന്ന നന്മ നിങ്ങൾക്ക് നേടിയെടുക്കാം.
അറബി ഖുർആൻ വിവരണങ്ങൾ:
وَاتَّقُوا النَّارَ الَّتِیْۤ اُعِدَّتْ لِلْكٰفِرِیْنَ ۟ۚ
അല്ലാഹുവിനെ നിഷേധിച്ചവർക്ക് അവൻ ഒരുക്കി വെച്ച നരകത്തിനും നിങ്ങൾക്കുമിടയിൽ ഒരു മറ നിങ്ങൾ സ്വീകരിക്കുകയും ചെയ്യുക. നന്മകൾ പ്രവർത്തിച്ചു കൊണ്ടും, തിന്മകൾ ഉപേക്ഷിച്ചു കൊണ്ടുമാണ് ആ കവചം നിർമിക്കേണ്ടത്.
അറബി ഖുർആൻ വിവരണങ്ങൾ:
وَاَطِیْعُوا اللّٰهَ وَالرَّسُوْلَ لَعَلَّكُمْ تُرْحَمُوْنَ ۟ۚ
കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും, വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും നിങ്ങൾ അനുസരിക്കുകയും ചെയ്യുക. എങ്കിൽ ഇഹലോകത്തും പരലോകത്തും (അല്ലാഹുവിൽ നിന്നുള്ള) കാരുണ്യം നിങ്ങൾക്ക് നേടിയെടുക്കാം.
അറബി ഖുർആൻ വിവരണങ്ങൾ:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• مشروعية التذكير بالنعم والنقم التي تنزل بالناس حتى يعتبر بها المرء.
• ഒരാൾക്ക് ഗുണപാഠങ്ങൾ സ്വീകരിക്കാൻ കഴിയുന്ന വിധത്തിൽ, മനുഷ്യരെ ബാധിക്കുന്ന നന്മകളും തിന്മകളും അയാളെ ഓർമ്മപ്പെടുത്തുക എന്നത് ഇസ്ലാമികമാണ്.

• من أعظم أسباب تَنَزُّل نصر الله على عباده ورحمته ولطفه بهم: التزامُ التقوى، والصبر على شدائد القتال.
• അല്ലാഹുവിനോടുള്ള സൂക്ഷ്മത മുറുകെ പിടിക്കുകയും, യുദ്ധവേളയിലെ പ്രയാസങ്ങളിൽ ക്ഷമിക്കുകയും ചെയ്യുക എന്നത് അല്ലാഹുവിൻ്റെ സഹായവും കാരുണ്യവും അനുകമ്പയും അവൻ്റെ ദാസന്മാർക്ക് മേൽ വന്നിറങ്ങാനുള്ള ഏറ്റവും പ്രധാനമായ കാരണത്തിൽ പെട്ടതാണ്.

• الأمر كله لله تعالى، فيحكم بما يشاء، ويقضي بما أراد، والمؤمن الحق يُسَلم لله تعالى أمره، وينقاد لحكمه.
• കാര്യങ്ങളുടെ നിയന്ത്രണം മുഴുവനും അല്ലാഹിവിൻ്റെ പക്കലാണ്. അവൻ ഉദ്ദേശിക്കുന്നത് പ്രകാരം അവൻ വിധിക്കുകയും നിർണ്ണയിക്കുകയും ചെയ്യുന്നു. യഥാർത്ഥ വിശ്വാസി അല്ലാഹുവിനും അവൻ്റെ കൽപ്പനക്കും കീഴൊതുങ്ങുകയും, അവൻ്റെ വിധിക്ക് സ്വയം സമർപ്പിക്കുകയും ചെയ്യുന്നു.

• الذنوب - ومنها الربا - من أعظم أسباب خِذلان العبد، ولا سيما في مواطن الشدائد والصعاب.
• പലിശ പോലുള്ള തിന്മകൾ മുസ്ലിമിൻ്റെ പരാജയത്തിൻ്റെ പ്രധാന കാരണങ്ങളിൽ പെട്ടതാണ്. പ്രത്യേകിച്ച് കഠിനതകളിലും പ്രയാസവേളകളിലും.

• مجيء النهي عن الربا بين آيات غزوة أُحد يشعر بشمول الإسلام في شرائعه وترابطها بحيث يشير إلى بعضها في وسط الحديث عن بعض.
• ഉഹ്ദ് യുദ്ധത്തെ കുറിച്ച് പ്രതിപാദിക്കുന്ന ആയത്തുകൾക്കിടയിൽ പലിശയെ കുറിച്ച് വിലക്കിയതിലൂടെ ഇസ്ലാമിലെ മതനിയമങ്ങളുടെ സമ്പൂർണ്ണതയും, പരസ്പര യോജിപ്പും സൂചിപ്പിക്കുന്നു. ഒരു വിഷയത്തെ കുറിച്ചുള്ള സംസാരത്തിനിടയിൽ മറ്റൊരു കാര്യത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നത് അതിനാലാണ്.

 
പരിഭാഷ അദ്ധ്യായം: ആലുഇംറാൻ
സൂറത്തുകളുടെ സൂചിക പേജ് നമ്പർ
 
വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ - വിവർത്തനങ്ങളുടെ സൂചിക

മർകസ് തഫ്സീർ പുറത്തിറക്കിയത്.

അടക്കുക