Check out the new design

Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran * - Translations’ Index


Translation of the meanings Surah: As-Sāffāt   Ayah:
مَا لَكُمْ لَا تَنَاصَرُوْنَ ۟
ആക്ഷേപസ്വരത്തിൽ അവരോട് പറയപ്പെടും: എന്താണ് നിങ്ങളുടെ അവസ്ഥ?! ഇഹലോകത്ത് പരസ്പരം സഹായിച്ചിരുന്നതു പോലെ ഇവിടെയെന്തേ നിങ്ങൾ പരസ്പരം സഹായിക്കാത്തത്?! നിങ്ങളുടെ വിഗ്രഹങ്ങൾ നിങ്ങളെ സഹായിക്കുമെന്നല്ലേ നിങ്ങൾ ജൽപ്പിച്ചു കൊണ്ടിരുന്നത്?!
Arabic explanations of the Qur’an:
بَلْ هُمُ الْیَوْمَ مُسْتَسْلِمُوْنَ ۟
അല്ല! അന്നേ ദിവസം അവർ അല്ലാഹുവിൻ്റെ കൽപ്പനക്ക് അങ്ങേയറ്റം താഴ്മയോടെ കീഴൊതുങ്ങിയവരായിരിക്കും. അവർ പരസ്പരം സഹായിക്കുകയില്ല; അവർക്കതിന് കഴിയുകയില്ല. ഒരു ഉപായവും അവർ കണ്ടെത്തുകയുമില്ല.
Arabic explanations of the Qur’an:
وَاَقْبَلَ بَعْضُهُمْ عَلٰی بَعْضٍ یَّتَسَآءَلُوْنَ ۟
പരസ്പരം ആക്ഷേപിച്ചും തർക്കിച്ചും അവരിൽ ചിലർ മറ്റു ചിലർക്കെതിരെ തിരിയും. പക്ഷേ ആ സമയം ആക്ഷേപമോ തർക്കമോ യാതൊരു ഉപകാരവും ചെയ്യുകയില്ല.
Arabic explanations of the Qur’an:
قَالُوْۤا اِنَّكُمْ كُنْتُمْ تَاْتُوْنَنَا عَنِ الْیَمِیْنِ ۟
അനുയായികളായിരുന്നവർ അവരുടെ നേതാക്കന്മാരോട് പറയും: ഹേ പ്രമാണിമാരേ! മതത്തിൻ്റെയും സത്യത്തിൻ്റെയും പേരു പറഞ്ഞ് നിങ്ങൾ ഞങ്ങളുടെ അരികിൽ വരികയും, അല്ലാഹുവിനെ നിഷേധിക്കലും അവനിൽ പങ്കു ചേർക്കലും തിന്മകൾ പ്രവർത്തിക്കലും ഞങ്ങൾക്ക് ഭംഗിയുള്ളതാക്കി തോന്നിപ്പിച്ചു തരികയും, അല്ലാഹുവിൽ നിന്ന് അവൻ്റെ ദൂതന്മാർ കൊണ്ടു വന്ന സത്യത്തിൽ നിന്ന് ഞങ്ങളെ അകറ്റുകയുമായിരുന്നു.
Arabic explanations of the Qur’an:
قَالُوْا بَلْ لَّمْ تَكُوْنُوْا مُؤْمِنِیْنَ ۟ۚ
നേതാക്കൾ അനുയായികളായിരുന്നവരോട് പറയും: നിങ്ങൾ വാദിക്കുന്നതു പോലെയല്ല കാര്യം! മറിച്ച് നിങ്ങൾ (അല്ലാഹുവിനെ) നിഷേധിക്കുന്നവർ തന്നെയായിരുന്നു. നിങ്ങളൊരിക്കലും (അല്ലാഹുവിൽ മാത്രം) വിശ്വസിക്കുന്നവരായിരുന്നില്ല. മറിച്ച്, നിങ്ങൾ (അല്ലാഹുവിൽ വിശ്വസിക്കുന്നതിനെ) തള്ളിപ്പറയുന്നവർ തന്നെയായിരുന്നു.
Arabic explanations of the Qur’an:
وَمَا كَانَ لَنَا عَلَیْكُمْ مِّنْ سُلْطٰنٍ ۚ— بَلْ كُنْتُمْ قَوْمًا طٰغِیْنَ ۟
അല്ലയോ അനുയായികളേ! നിങ്ങളെ (അല്ലാഹുവിനെ) നിഷേധിക്കുന്നവരും, (അവനുള്ള ആരാധനയിൽ) പങ്കുചേർക്കുന്നവരും, തിന്മകൾ ചെയ്തു കൂട്ടുന്നവരുമാക്കാൻ മാത്രം ഞങ്ങൾക്ക് നിങ്ങളുടെ മേൽ അധീശത്വമോ, അധികാരമോ ഉണ്ടായിരുന്നില്ല. മറിച്ച്, നിങ്ങൾ (അല്ലാഹുവിനെ) നിഷേധിക്കുന്നതിലും വഴികേടിലും വളരെ അതിരു കവിഞ്ഞ ഒരു ജനത തന്നെയായിരുന്നു.
Arabic explanations of the Qur’an:
فَحَقَّ عَلَیْنَا قَوْلُ رَبِّنَاۤ ۖۗ— اِنَّا لَذَآىِٕقُوْنَ ۟
അങ്ങനെ നമ്മുടെയും നിങ്ങളുടെയും മേൽ അല്ലാഹുവിൻ്റെ വാക്കിൽ പരാമർശിക്കപ്പെട്ട താക്കീത് അനിവാര്യമായിത്തീർന്നു.('നിന്നെയും അവരിൽ നിന്ന് നിന്നെ പിന്തുടർന്ന മുഴുവൻ പേരെയും കൊണ്ട് ഞാൻ നരകം നിറക്കുക തന്നെ ചെയ്യും' (സ്വാദ്: 85) എന്ന സാരം വരുന്ന ആയത്താണ് ഉദ്ദേശം). അതിനാൽ -ഒരു സംശയവും വേണ്ട-; നമ്മുടെ രക്ഷിതാവ് താക്കീത് നൽകിയ ശിക്ഷ നാം രുചിക്കുന്നത് തന്നെയാകുന്നു.
Arabic explanations of the Qur’an:
فَاَغْوَیْنٰكُمْ اِنَّا كُنَّا غٰوِیْنَ ۟
അപ്പോൾ ഞങ്ങൾ നിങ്ങളെ വഴികേടിലേക്കും (അല്ലാഹുവിനെ) നിഷേധിക്കുന്നതിലേക്കും ക്ഷണിച്ചു. തീർച്ചയായും നാം സന്മാർഗത്തിൻ്റെ വഴിയിൽ നിന്ന് തെറ്റിയവരായിരുന്നു.
Arabic explanations of the Qur’an:
فَاِنَّهُمْ یَوْمَىِٕذٍ فِی الْعَذَابِ مُشْتَرِكُوْنَ ۟
തീർച്ചയായും നേതാക്കളും അനുയായികളുമെല്ലാം പരലോകത്ത് ശിക്ഷയിൽ പങ്കാളികളായിരിക്കും.
Arabic explanations of the Qur’an:
اِنَّا كَذٰلِكَ نَفْعَلُ بِالْمُجْرِمِیْنَ ۟
തീർച്ചയായും ഇക്കൂട്ടരെ കൊണ്ട് നാം ശിക്ഷ ആസ്വദിപ്പിച്ചതെങ്ങനെയാണോ; അതു പോലെ തന്നെ അവരല്ലാത്ത അധർമ്മകാരികളെയും നാം ചെയ്യുന്നതാണ്.
Arabic explanations of the Qur’an:
اِنَّهُمْ كَانُوْۤا اِذَا قِیْلَ لَهُمْ لَاۤ اِلٰهَ اِلَّا اللّٰهُ یَسْتَكْبِرُوْنَ ۟ۙ
തീർച്ചയായും ഈ ബഹുദൈവാരാധകർ ഇഹലോകത്തായിരിക്കെ അവരോട് 'ലാ ഇലാഹ ഇല്ലല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല) എന്ന് പറയപ്പെടുകയും, അതനുസരിച്ച് പ്രവർത്തിക്കാനും അതിന് എതിരായത് ഉപേക്ഷിക്കാനും കൽപ്പിക്കപ്പെട്ടാൽ അവരതിന് ഉത്തരം നൽകാതെ തള്ളിക്കളയുകയും, സത്യത്തിനെതിരിൽ അഹങ്കാരവും ഔന്നത്യവും നടിച്ചു കൊണ്ട് അതിന് കീഴൊതുങ്ങാൻ വിസമ്മതിക്കുകയും ചെയ്യുമായിരുന്നു.
Arabic explanations of the Qur’an:
وَیَقُوْلُوْنَ اَىِٕنَّا لَتَارِكُوْۤا اٰلِهَتِنَا لِشَاعِرٍ مَّجْنُوْنٍ ۟ؕ
തങ്ങളുടെ നിഷേധത്തിന് ന്യായമായി കൊണ്ട് അവർ പറയും: ഭ്രാന്തനായ ഒരു കവിക്ക് വേണ്ടി ഞങ്ങൾ ഞങ്ങളുടെ ആരാധ്യന്മാരെ ഉപേക്ഷിച്ച് കളയുകയോ?! അല്ലാഹുവിൻ്റെ ദൂതരായ മുഹമ്മദ് നബി -ﷺ- യെ ആണ് ഇതിലൂടെ അവർ ഉദ്ദേശിക്കുന്നത്.
Arabic explanations of the Qur’an:
بَلْ جَآءَ بِالْحَقِّ وَصَدَّقَ الْمُرْسَلِیْنَ ۟
തീർച്ചയായും അവർ അതിഗുരുതരമായ കളവ് കെട്ടിച്ചമച്ചിരിക്കുന്നു. അല്ലാഹുവിൻ്റെ ദൂതനായ മുഹമ്മദ് നബി -ﷺ- ഭ്രാന്തനോ കവിയോ അല്ല. മറിച്ച്, അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിലേക്കും, അവൻ്റെ ദൂതരെ പിൻപറ്റുന്നതിലേക്കും ക്ഷണിക്കുന്ന ഖുർആനുമായാണ് അവിടുന്ന് വന്നത്. അല്ലാഹുവിങ്കൽ നിന്ന് മുൻകഴിഞ്ഞ ദൂതന്മാർ കൊണ്ടു വന്ന ഏകദൈവാരാധനയെയും പുനരുത്ഥാനത്തെയും അവിടുന്ന് സത്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അതിലൊന്നും അവിടുന്ന് അവരോടാരോടും എതിരാവുകയും ചെയ്തിട്ടില്ല.
Arabic explanations of the Qur’an:
اِنَّكُمْ لَذَآىِٕقُوا الْعَذَابِ الْاَلِیْمِ ۟ۚ
ഹേ ബഹുദൈവാരാധകരേ! (അല്ലാഹുവിനെ) നിഷേധിച്ചതും നബിമാരെ കളവാക്കിയതും കാരണത്താൽ പരലോകത്ത് വേദനാജനകമായ ശിക്ഷ അനുഭവിക്കുന്നവരാകുന്നു നിങ്ങൾ.
Arabic explanations of the Qur’an:
وَمَا تُجْزَوْنَ اِلَّا مَا كُنْتُمْ تَعْمَلُوْنَ ۟ۙ
ഹേ ബഹുദൈവാരാധകരെ! ഇഹലോകത്ത് നിങ്ങൾ പ്രവർത്തിച്ചു കൂട്ടിയ അല്ലാഹുവിലുള്ള നിഷേധത്തിനും ചെയ്തു വെച്ച തിന്മകൾക്കുമല്ലാതെ നിങ്ങൾക്ക് പ്രതിഫലം നൽകപ്പെടുന്നില്ല.
Arabic explanations of the Qur’an:
اِلَّا عِبَادَ اللّٰهِ الْمُخْلَصِیْنَ ۟
എന്നാൽ തന്നെ ആരാധിക്കുന്നതിനായി അല്ലാഹു പ്രത്യേകം സൃഷ്ടിച്ചവരായ, അല്ലാഹുവിനെ മാത്രം നിഷ്കളങ്കമായി ആരാധിച്ച, അല്ലാഹുവിൻ്റെ വിശ്വാസികളായ ദാസന്മാർ; അവർ ഈ ശിക്ഷയിൽ നിന്ന് സുരക്ഷിതരാണ്.
Arabic explanations of the Qur’an:
اُولٰٓىِٕكَ لَهُمْ رِزْقٌ مَّعْلُوْمٌ ۟ۙ
അങ്ങനെയുള്ള നിഷ്കളങ്കരായ ദാസന്മാർ; അവർക്ക് അല്ലാഹു നൽകുന്ന പ്രത്യേകമായ ഉപജീവനമുണ്ട്. അതിൻ്റെ ശുദ്ധിയും നന്മയും ശാശ്വതത്വവും അറിയപ്പെട്ടതാകുന്നു.
Arabic explanations of the Qur’an:
فَوَاكِهُ ۚ— وَهُمْ مُّكْرَمُوْنَ ۟ۙ
വിവിധ തരം പഴവർഗങ്ങളാണ് ആ ഉപജീവനം. അവർ ഭക്ഷിക്കുന്നതിലും ആഗ്രഹിക്കുന്നതിലും വെച്ചേറ്റവും മുന്തിയവ ആയിരിക്കുമവ. പദവികൾ ഉയർത്തപ്പെട്ടു കൊണ്ടും, അല്ലാഹുവിൻറെ മഹത്വമേറിയ തിരുവദനത്തിലേക്ക് നോക്കാൻ കഴിഞ്ഞു കൊണ്ടും അതിനെല്ലാം മുകളിൽ അവർ ആദരിക്കപ്പെടുന്നവരുമാണ്.
Arabic explanations of the Qur’an:
فِیْ جَنّٰتِ النَّعِیْمِ ۟ۙ
ഇതെല്ലാം എന്നെന്നും നിലനിൽക്കുന്ന ശാശ്വതമായ സുഖാനുഭൂതികളുടെ സ്വർഗത്തോപ്പുകളിൽ അവർക്ക് ലഭിക്കുന്നതാണ്. അതൊരിക്കലും മുറിഞ്ഞു പോവുകയോ അവസാനിക്കുകയോ ഇല്ല.
Arabic explanations of the Qur’an:
عَلٰی سُرُرٍ مُّتَقٰبِلِیْنَ ۟
അവർ കട്ടിലുകളിൽ പരസ്പരം അഭിമുഖമായി നോക്കികൊണ്ട് ഇരിക്കുന്നവരായിരിക്കും.
Arabic explanations of the Qur’an:
یُطَافُ عَلَیْهِمْ بِكَاْسٍ مِّنْ مَّعِیْنٍ ۟ۙ
മദ്യചഷകങ്ങൾ അവരുടെ ചുറ്റും കൊണ്ടു നടക്കപ്പെടും. ഒഴുകുന്ന ജലം പോലെ ശുദ്ധമായിരിക്കും അത്.
Arabic explanations of the Qur’an:
بَیْضَآءَ لَذَّةٍ لِّلشّٰرِبِیْنَ ۟ۚ
വെളുത്ത നിറത്തിൽ, കുടിക്കുന്നവർക്ക് പരിപൂർണ്ണ ആസ്വാദനം നൽകുന്ന തരം (പാനീയം).
Arabic explanations of the Qur’an:
لَا فِیْهَا غَوْلٌ وَّلَا هُمْ عَنْهَا یُنْزَفُوْنَ ۟
ഇഹലോകത്തെ മദ്യം പോലെയായിരിക്കില്ല അത്. ബുദ്ധിയില്ലാതാക്കുന്ന ലഹരി അതിനില്ല. അത് ആസ്വദിച്ചവർക്ക് തലവേദനയും ബാധിക്കില്ല. കുടിക്കുന്നവൻ്റെ ശരീരവും ബുദ്ധിയും സുരക്ഷിതമായിരിക്കും.
Arabic explanations of the Qur’an:
وَعِنْدَهُمْ قٰصِرٰتُ الطَّرْفِ عِیْنٌ ۟ۙ
സ്വർഗത്തിൽ പതിവ്രതകളായ ഭാര്യമാരും അവർക്കുണ്ടായിരിക്കും. അഴകേറിയ നയനങ്ങളുള്ള അവരുടെ ആ കണ്ണുകൾ തങ്ങളുടെ ഇണകളിലേക്കല്ലാതെ നീളുകയില്ല.
Arabic explanations of the Qur’an:
كَاَنَّهُنَّ بَیْضٌ مَّكْنُوْنٌ ۟
മഞ്ഞ കലർന്ന വെളുപ്പ് നിറമുള്ള അവരുടെ ശരീരത്തിലെ തൊലികൾ സൂക്ഷിച്ചു വെക്കപ്പെട്ട പക്ഷിയുടെ മുട്ടകളുടെ നിറം പോലെയിരിക്കും.
Arabic explanations of the Qur’an:
فَاَقْبَلَ بَعْضُهُمْ عَلٰی بَعْضٍ یَّتَسَآءَلُوْنَ ۟
ഇഹലോകത്ത് ഓരോരുത്തർക്കും സംഭവിച്ച കാര്യങ്ങളെ കുറിച്ചും, കഴിഞ്ഞു പോയ സംഭവങ്ങളെ കുറിച്ചുമെല്ലാം പരസ്പരം ചോദിച്ചു കൊണ്ട് സ്വർഗവാസികളിൽ ചിലർ ചിലർക്ക് അഭിമുഖമായി വരും.
Arabic explanations of the Qur’an:
قَالَ قَآىِٕلٌ مِّنْهُمْ اِنِّیْ كَانَ لِیْ قَرِیْنٌ ۟ۙ
(അല്ലാഹുവിൽ) വിശ്വസിച്ച, അവരിൽ പെട്ട ഒരാൾ പറയും: തീർച്ചയായും ഇഹലോകത്ത് പുനരുത്ഥാനത്തെ നിഷേധിക്കുന്ന ഒരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു.
Arabic explanations of the Qur’an:
Benefits of the verses in this page:
• سبب عذاب الكافرين: العمل المنكر؛ وهو الشرك والمعاصي.
• (അല്ലാഹുവിനെ) നിഷേധിച്ചവർ ശിക്ഷിക്കപ്പെടാനുള്ള കാരണം അവരുടെ ബഹുദൈവാരാധനയും തിന്മകളും പോലുള്ള മോശം പ്രവർത്തനങ്ങളാണ്.

• من نعيم أهل الجنة أنهم نعموا باجتماع بعضهم مع بعض، ومقابلة بعضهم مع بعض، وهذا من كمال السرور.
• സ്വർഗക്കാർക്ക് ലഭിക്കുന്ന അനുഗ്രഹങ്ങളിലൊന്ന് അവിടെ അവർ പരസ്പരം ഒരുമിച്ചു കൂടുകയും, അഭിമുഖ സംഭാഷണങ്ങളിൽ ഏർപ്പെടുകയും ചെയ്യുമെന്നതാണ്. അത് സന്തോഷത്തിൻ്റെ പൂർണ്ണതയിൽ പെട്ടതാണ്.

 
Translation of the meanings Surah: As-Sāffāt
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran - Translations’ Index

Issued by Tafsir Center for Quranic Studies

close