Check out the new design

വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ * - വിവർത്തനങ്ങളുടെ സൂചിക


പരിഭാഷ അദ്ധ്യായം: അഅ്റാഫ്   ആയത്ത്:
قَالُوْۤا اٰمَنَّا بِرَبِّ الْعٰلَمِیْنَ ۟ۙ
മാരണക്കാർ പറഞ്ഞു: സർവ്വ സൃഷ്ടികളുടെയും രക്ഷിതാവായ അല്ലാഹുവിൽ ഞങ്ങളിതാ വിശ്വസിച്ചിരിക്കുന്നു.
അറബി ഖുർആൻ വിവരണങ്ങൾ:
رَبِّ مُوْسٰی وَهٰرُوْنَ ۟
മൂസ -عَلَيْهِ السَّلَامُ- യുടെയും ഹാറൂൻ -عَلَيْهِ السَّلَامُ- യുടെയും രക്ഷിതാവിൽ. അവനാകുന്നു ആരാധനക്ക് അർഹതയുള്ള ഏകആരാധ്യൻ; അവന് പുറമെയുള്ള കെട്ടിച്ചമക്കപ്പെട്ട ഒരു ആരാധ്യന്മാർക്കും ആരാധിക്കപ്പെടാൻ അർഹതയില്ല.
അറബി ഖുർആൻ വിവരണങ്ങൾ:
قَالَ فِرْعَوْنُ اٰمَنْتُمْ بِهٖ قَبْلَ اَنْ اٰذَنَ لَكُمْ ۚ— اِنَّ هٰذَا لَمَكْرٌ مَّكَرْتُمُوْهُ فِی الْمَدِیْنَةِ لِتُخْرِجُوْا مِنْهَاۤ اَهْلَهَا ۚ— فَسَوْفَ تَعْلَمُوْنَ ۟
മാരണക്കാർ അല്ലാഹുവിൽ വിശ്വസിച്ചപ്പോൾ അവരെ ഭീഷണിപ്പെടുത്തി കൊണ്ട് ഫിർഔൻ പറഞ്ഞു: ഞാൻ നിങ്ങൾക്ക് അനുമതി നൽകുന്നതിന് മുൻപ് മൂസായിൽ നിങ്ങൾ വിശ്വസിക്കുകയോ?! തീർച്ചയായും മൂസാ കൊണ്ടുവന്നതിൽ നിങ്ങൾ വിശ്വസിക്കുകയും, അത് നിങ്ങൾ സത്യപ്പെടുത്തുകയും ചെയ്തു എന്നത് തനി ചതിയും കുതന്ത്രവുമാണ്; ഈ നാട്ടുകാരെ അവിടെ നിന്ന് പുറത്താക്കുന്നതിന് നിങ്ങളും മൂസായും ഒത്തുചേർന്ന് തീരുമാനിച്ചതാണിത്. അതിനാൽ -മാരണക്കാരേ!- നിങ്ങൾക്ക് ലഭിക്കാനിരിക്കുന്ന ശിക്ഷയും, കടുത്ത വേദനയും നിങ്ങൾ അറിയുക തന്നെ ചെയ്യും.
അറബി ഖുർആൻ വിവരണങ്ങൾ:
لَاُقَطِّعَنَّ اَیْدِیَكُمْ وَاَرْجُلَكُمْ مِّنْ خِلَافٍ ثُمَّ لَاُصَلِّبَنَّكُمْ اَجْمَعِیْنَ ۟
നിങ്ങളിൽ ഓരോരുത്തരുടെയും വലതു കൈയും ഇടതു കാലും -അല്ലെങ്കിൽ ഇടതു കയ്യും വലതു കാലും- ഞാൻ മുറിച്ചെടുക്കുക തന്നെ ചെയ്യും. ശേഷം നിങ്ങളെയെല്ലാം ഈത്തപ്പന തടികൾക്ക് മുകളിൽ ഞാൻ ക്രൂശിക്കുകയും ചെയ്യും; അതിലൂടെ നിങ്ങൾക്ക് കടുത്ത വേദനയുള്ള ശിക്ഷയും, നിങ്ങളെ ആ അവസ്ഥയിൽ കാണുന്നവർക്കുള്ള താക്കീതും ഒരുമിച്ചു സാധിക്കും.
അറബി ഖുർആൻ വിവരണങ്ങൾ:
قَالُوْۤا اِنَّاۤ اِلٰی رَبِّنَا مُنْقَلِبُوْنَ ۟ۚ
ഫിർഔനിൻ്റെ ഭീഷണിക്കുള്ള മറുപടിയായി മാരണക്കാർ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവിൻ്റെ അടുക്കലേക്ക് തന്നെയാകുന്നു ഞങ്ങൾ മടങ്ങിച്ചെല്ലുന്നത്. അതിനാൽ നിൻ്റെ ഭീഷണിയെ ഞങ്ങൾ വകവെക്കുന്നില്ല.
അറബി ഖുർആൻ വിവരണങ്ങൾ:
وَمَا تَنْقِمُ مِنَّاۤ اِلَّاۤ اَنْ اٰمَنَّا بِاٰیٰتِ رَبِّنَا لَمَّا جَآءَتْنَا ؕ— رَبَّنَاۤ اَفْرِغْ عَلَیْنَا صَبْرًا وَّتَوَفَّنَا مُسْلِمِیْنَ ۟۠
ഫിർഔൻ! ഞങ്ങളുടെ രക്ഷിതാവിൻ്റെ ദൃഷ്ടാന്തങ്ങൾ മൂസായുടെ കയ്യിലൂടെ വെളിപ്പെട്ടത് കണ്ടപ്പോൾ അതിൽ ഞങ്ങൾ വിശ്വസിച്ചു എന്നതല്ലാതെ മറ്റൊന്നും നിനക്ക് ഞങ്ങളെക്കുറിച്ച് ആക്ഷേപിക്കാനോ ഞങ്ങളുടെ അടുക്കൽ തെറ്റായി കണ്ടെത്താനോ ഇല്ലല്ലോ?! ആക്ഷേപിക്കപ്പെടാനുള്ള ഒരു തെറ്റായിട്ടാണ് അതിനെ നീ കാണുന്നതെങ്കിൽ ആ തെറ്റ് ചെയ്തവർ തന്നെയാകുന്നു ഞങ്ങൾ. ശേഷം വിനയാന്വിതരായി അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിച്ചു കൊണ്ട് അവർ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങൾക്ക് മേൽ നീ ക്ഷമ ചൊരിയുകയും, സത്യത്തിന് മേൽ ഉറച്ചു നിലകൊള്ളാൻ കഴിയുന്ന രൂപത്തിൽ ക്ഷമ കൊണ്ട് ഞങ്ങളെ മൂടുകയും ചെയ്യേണമേ! ഞങ്ങളെ നീ മുസ്ലിംകളായി -നിനക്ക് സമർപ്പിച്ചവരും, നിൻ്റെ കൽപ്പനകൾക്ക് കീഴൊതുങ്ങിയവരും, നിൻ്റെ ദൂതനെ പിൻപറ്റുന്നവരുമായി- മരിപ്പിക്കുകയും ചെയ്യേണമേ!
അറബി ഖുർആൻ വിവരണങ്ങൾ:
وَقَالَ الْمَلَاُ مِنْ قَوْمِ فِرْعَوْنَ اَتَذَرُ مُوْسٰی وَقَوْمَهٗ لِیُفْسِدُوْا فِی الْاَرْضِ وَیَذَرَكَ وَاٰلِهَتَكَ ؕ— قَالَ سَنُقَتِّلُ اَبْنَآءَهُمْ وَنَسْتَحْیٖ نِسَآءَهُمْ ۚ— وَاِنَّا فَوْقَهُمْ قٰهِرُوْنَ ۟
മൂസാക്കും അദ്ദേഹത്തോടൊപ്പമുള്ളവർക്കും എതിരെ ഫിർഔനിനെ ഇളക്കിവിടുന്നതിനായി അവൻ്റെ ജനതയിൽ പെട്ട പ്രമാണിമാർ അവനോട് പറഞ്ഞു: ഫിർഔൻ! മൂസായെയും അവൻ്റെ ജനതയെയും ഭൂമിയിൽ കുഴപ്പം പരത്താനും, താങ്കളെയും താങ്കളുടെ ആരാധ്യവസ്തുക്കളെയും ഉപേക്ഷിക്കുന്നതിനും, അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്ന് ക്ഷണിക്കുന്നതിനുമായി താങ്കൾ അഴിച്ചു വിട്ടിരിക്കുകയാണോ?! ഫിർഔൻ പറഞ്ഞു: ഇസ്രാഈല്യരുടെ ആൺമക്കളെ നാം കൊന്നൊടുക്കുകയും, അവരുടെ സ്ത്രീകളെ നമ്മെ സേവിക്കുന്നതിനായി നാം ജീവനോടെ വിടുകയും ചെയ്യുന്നതാണ്. അവരുടെ മേൽ അടിച്ചമർത്തലും മേൽക്കോയ്മയും അധികാരവും ഉപയോഗിച്ച് നാം ആധിപത്യം പുലർത്തുന്നതാണ്.
അറബി ഖുർആൻ വിവരണങ്ങൾ:
قَالَ مُوْسٰی لِقَوْمِهِ اسْتَعِیْنُوْا بِاللّٰهِ وَاصْبِرُوْا ۚ— اِنَّ الْاَرْضَ لِلّٰهِ ۙ۫— یُوْرِثُهَا مَنْ یَّشَآءُ مِنْ عِبَادِهٖ ؕ— وَالْعَاقِبَةُ لِلْمُتَّقِیْنَ ۟
മൂസാ -عَلَيْهِ السَّلَامُ- തൻ്റെ ജനതയെ ഉപദേശിച്ചു കൊണ്ട് പറഞ്ഞു: എൻ്റെ ജനങ്ങളേ! നിങ്ങളുടെ പ്രയാസം നീക്കുന്നതിനും, നിങ്ങൾക്ക് നന്മ വരുന്നതിനും അല്ലാഹുവിനെ മാത്രം വിളിച്ചു നിങ്ങൾ സഹായം തേടുക. നിങ്ങൾ അനുഭവിക്കുന്ന ഈ പരീക്ഷണത്തിൽ ക്ഷമ കൈക്കൊള്ളുകയും ചെയ്യുക. തീർച്ചയായും ഭൂമി അല്ലാഹുവിൻ്റേത് മാത്രമാകുന്നു. അവിടെ (തന്നിഷ്ടം അനുസരിച്ച്) വിധിനടത്താൻ അത് ഫിർഔനിൻ്റേതോ മറ്റാരുടേതെങ്കിലുമോ അല്ല. അല്ലാഹു അവൻ്റെ ഉദ്ദേശത്തിന് അനുസരിച്ച് അത് ജനങ്ങൾക്ക് നൽകുന്നതാണ്. എന്നാൽ ഉത്തമമായ പര്യവസാനം അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിക്കുകയും, അവൻ്റെ വിലക്കുകൾ ഉപേക്ഷിക്കുകയും ചെയ്യുന്ന (അല്ലാഹുവിൽ) വിശ്വസിച്ച അവൻ്റെ ദാസന്മാർക്ക് തന്നെയാകുന്നു. എന്തെല്ലാം പ്രയാസങ്ങളും ദുരിതങ്ങളും ബാധിച്ചാലും അന്തിമവിജയം അവർക്കുതന്നെയാകുന്നു.
അറബി ഖുർആൻ വിവരണങ്ങൾ:
قَالُوْۤا اُوْذِیْنَا مِنْ قَبْلِ اَنْ تَاْتِیَنَا وَمِنْ بَعْدِ مَا جِئْتَنَا ؕ— قَالَ عَسٰی رَبُّكُمْ اَنْ یُّهْلِكَ عَدُوَّكُمْ وَیَسْتَخْلِفَكُمْ فِی الْاَرْضِ فَیَنْظُرَ كَیْفَ تَعْمَلُوْنَ ۟۠
ഇസ്രാഈല്യരിൽ പെട്ട, മൂസാ -عَلَيْهِ السَّلَامُ- ൻ്റെ ജനത അദ്ദേഹത്തോട് പറഞ്ഞു: മൂസാ! ഫിർഔൻ്റെ കീഴിൽ ഞങ്ങളുടെ ആൺമക്കൾ കൊന്നൊടുക്കപ്പെട്ടു കൊണ്ടും, ഞങ്ങളുടെ സ്ത്രീകളെ ജീവിക്കാൻ വിട്ടുകൊണ്ടും താങ്കൾ വരുന്നതിനു മുൻപും ഞങ്ങൾ പരീക്ഷിക്കപ്പെട്ടു. വന്നതിന് ശേഷവും പരീക്ഷിക്കപ്പെടുന്നു. മൂസാ -عَلَيْهِ السَّلَامُ- അവരെ ഗുണദോഷിച്ചു കൊണ്ടും, (പ്രയാസങ്ങളിൽ നിന്ന്) ഒരു വിടുതൽ ഉണ്ടാകുമെന്ന് സന്തോഷവാർത്ത അറിയിച്ചു കൊണ്ടും അവരോട് പറഞ്ഞു: നിങ്ങളുടെ ശത്രുവായ ഫിർഔനെയും അവൻ്റെ ജനതയെയും നിങ്ങളുടെ രക്ഷിതാവ് നശിപ്പിക്കുകയും, അവർക്ക് ശേഷം നിങ്ങൾക്ക് ഭൂമിയിൽ അധികാരം നൽകുകയും ചെയ്തേക്കാം. എന്നിട്ട് അതിന് ശേഷം നിങ്ങളെന്താണ് ചെയ്യുന്നതെന്ന് -അവനോട് നന്ദി കാണിക്കുകയോ, നന്ദികേട് കാണിക്കുകയോ ചെയ്യുന്നതെന്ന്- അവൻ നോക്കുന്നതാണ്.
അറബി ഖുർആൻ വിവരണങ്ങൾ:
وَلَقَدْ اَخَذْنَاۤ اٰلَ فِرْعَوْنَ بِالسِّنِیْنَ وَنَقْصٍ مِّنَ الثَّمَرٰتِ لَعَلَّهُمْ یَذَّكَّرُوْنَ ۟
ഫിർഔനിൻ്റെ ആളുകളെ വരൾച്ചയും ക്ഷാമവും കൊണ്ട് നാം പിടികൂടി. കാർഷിക വിളകളും പഴവർഗങ്ങളും കുറച്ചുകൊണ്ടും നാം അവരെ പരീക്ഷിച്ചു. അവർ ചിന്തിക്കുകയും ഗുണപാഠം ഉൾക്കൊള്ളുകയും, തങ്ങളെ ബാധിച്ചിരിക്കുന്ന ഈ കാര്യം (അല്ലാഹുവിനെ) നിഷേധിച്ചതിൻ്റെ ഫലമായി അവനിൽ നിന്നുള്ള ശിക്ഷയാണെന്ന് അവർ മനസ്സിലാക്കുകയും, അങ്ങനെ അല്ലാഹുവിലേക്ക് അവർ പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നതിനായിരുന്നു അത്.
അറബി ഖുർആൻ വിവരണങ്ങൾ:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• موقف السّحرة وإعلان إيمانهم بجرأة وصراحة يدلّ على أنّ الإنسان إذا تجرّد عن هواه، وأذعن للعقل والفكر السّليم بادر إلى الإيمان عند ظهور الأدلّة عليه.
• അല്ലാഹുവിലുള്ള വിശ്വാസം ധൈര്യത്തോടെയും വ്യക്തതയോടെയും പരസ്യമാക്കിയ മാരണക്കാരുടെ സമീപനം ഒരു കാര്യം അറിയിക്കുന്നുണ്ട്. മനുഷ്യൻ അവൻ്റെ ദേഹേഛ ഉപേക്ഷിക്കുകയും, ശരിയായ ബുദ്ധിയും വിമലമായ ചിന്തയും ഉപയോഗപ്പെടുത്തുകയും ചെയ്താൽ തെളിവുകൾ വ്യക്തമായ ഉടനെ അവൻ അല്ലാഹുവിൽ വിശ്വസിക്കാൻ തയ്യാറാകും എന്നതാണത്.

• أهل الإيمان بالله واليوم الآخر هم أشدّ الناس حزمًا، وأكثرهم شجاعة وصبرًا في أوقات الأزمات والمحن والحروب.
• അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിച്ചവർക്കാണ് മനുഷ്യരിൽ ഏറ്റവും ശക്തമായ ദൃഢനിശ്ചയമുണ്ടായിരിക്കുക. ദുരിതത്തിൻ്റെയും പരീക്ഷണങ്ങളുടെയും യുദ്ധത്തിൻ്റെയും വേളകളിൽ അങ്ങേയറ്റം ധീരതയും ക്ഷമയും പുലർത്തുന്നവർ അവരായിരിക്കും.

• المنتفعون من السّلطة يُحرِّضون ويُهيِّجون السلطان لمواجهة أهل الإيمان؛ لأن في بقاء السلطان بقاء لمصالحهم.
• ഭരണകേന്ദ്രങ്ങളിൽ നിന്ന് പ്രയോജനമെടുക്കുന്നവർ അല്ലാഹുവിൽ വിശ്വസിക്കുന്നവർക്കെതിരെ ഭരണാധികാരികളെ ഇളക്കിവിട്ടു കൊണ്ടിരിക്കും. കാരണം ആ ഭരണാധികാരി നിലകൊള്ളുന്നതിൽ അവർക്ക് ചില സ്വാർത്ഥനേട്ടങ്ങളുണ്ട്.

• من أسباب حبس الأمطار وغلاء الأسعار: الظلم والفساد.
• അനീതി പ്രവർത്തിക്കലും നാട്ടിൽ കുഴപ്പം സൃഷ്ടിക്കലും മഴ പിടിച്ചു വെക്കപ്പെടാനും, അവശ്യസാധനങ്ങളുടെ വില വർദ്ധിക്കാനുമുള്ള കാരണങ്ങളിൽ പെട്ടതാണ്.

 
പരിഭാഷ അദ്ധ്യായം: അഅ്റാഫ്
സൂറത്തുകളുടെ സൂചിക പേജ് നമ്പർ
 
വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ - വിവർത്തനങ്ങളുടെ സൂചിക

മർകസ് തഫ്സീർ പുറത്തിറക്കിയത്.

അടക്കുക